തിരുവനന്തപുരം: 'കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല. പത്തിലേറെപ്പേർ മരിക്കുന്ന വലിയൊരു ഹൗസ് ബോട്ട് അപകടം വൈകാതെ കേരളത്തിലുണ്ടാകുമെന്നാണ് ഏപ്രിൽ ഒന്നിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിൽ തുമ്മാരുകുടി എഴുതിയിരുന്നത്. തുമ്മാരുകുടി എഴുതിയ പോലെ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നതുകൊണ്ട് താനൂരിൽ 22 വിലപ്പെട്ട ജീവനുകൾ ബോട്ടപകടത്തിൽ പൊലിഞ്ഞു. ചൊവ്വാഴ്ച സെക്രട്ടേറിയറ്റിൽ മൂന്നാംനിലയിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിൽ ഉണ്ടായ അഗ്‌നിബാധയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

സെക്രട്ടേറിയറ്റിൽ മൂന്നാം നിലയിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിൽ ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 15 മിനിറ്റിനകം അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. ഫയലുകളൊന്നും കത്തിയില്ലെന്നാണ് പൊലീസിന്റെ മറുപടി. സെക്രട്ടറിയേറ്റിലെ അഗ്‌നിബാധ മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ എന്നാണ് ട്രോൾ. ട്രോളണ്ട നാലുവർഷം മുമ്പ് പ്രവചിച്ചിരുന്നു എന്ന് തുമ്മാരുകുടി തന്റെ ഫേസബുക്ക് കുറിപ്പിൽ പറയുന്നു.

 സെക്രട്ടറിയേറ്റിലെ അഗ്‌നിബാധ

സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ എന്ന്  ട്രോൾ ...ട്രോളണ്ട, പ്രവചിച്ചിരുന്നു. നാലു വർഷം മുൻപ്

അതിന് ശേഷം ഇതിപ്പോൾ രണ്ടാമതാണ്, അവസാനത്തേതല്ല, 'ഇക്കണ്ടതൊന്നും തീയല്ല മന്നവാ' എന്നു നമ്മളെക്കൊണ്ടു പറയിക്കുന്ന അഗ്‌നിബാധക്കുള്ള എല്ലാ സാഹചര്യവും അവിടെ ഉണ്ട്.ഇതാണ് 2019 ൽ പറഞ്ഞത്.

'നമ്മുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കണ്ടിട്ടുള്ള സുരക്ഷാ വിദഗ്ദ്ധർ തലയിൽ കൈ വച്ച് ഉടൻ സ്ഥലം കാലിയാക്കാൻ നോക്കും. മരത്തിന്റെ ഫ്ലോർ, പ്ലൈവുഡിന്റെ പാനൽ, എവിടെയും കെട്ടുകെട്ടായി ഫയലുകൾ, നിലത്തൂടെ ലൂസ് ആയി കിടക്കുന്ന ഇലക്ട്രിക് വയറുകൾ, പല റൂമുകളിലും ചായയും കാപ്പിയും ഉണ്ടാക്കാനുള്ള സംവിധാനം.

മുറികളിൽ നിന്നും എങ്ങനെയാണ് പുറത്തെത്തുന്നത് എന്ന് സന്ദർശകർക്ക് ഒട്ടും പിടി കിട്ടാത്ത തരത്തിലുള്ള ഇടനാഴികളും കോണികളും. ഓരോ തവണയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഒക്കെ റൂമിനടുത്തുകൂടെ പോകുമ്പോൾ ഞാൻ ഈ കാര്യം ഓർക്കാറുണ്ട്. എന്നെങ്കിലും ഇവിടെ ഒരു ഫയർ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ ?.ഏതെങ്കിലും കാലത്ത് ഒരു ഫയർ ഡ്രിൽ അവിടെ സാധിക്കുമോ ?. എന്നാണ് ഭരണ സിരാകേന്ദ്രത്തിന് 'തീ പിടിക്കുന്നത്'.

എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവർ അവിടെ ഉണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോർത്ത് പറഞ്ഞതാണ്. അങ്ങനെ എങ്കിലും ഒരു സുരക്ഷാ ഓഡിറ്റ് അവിടെ നടക്കട്ടെ! '

(റബർ കഴുത്തുകളുടെ കേന്ദ്രം, ഫെബ്രുവരി 20, 2019)
മാമനോടൊന്നും തോന്നല്ലേ
മുരളി തുമ്മാരുകുടി

2020 ലും സെക്രട്ടേറിയറ്റിൽ തീപിടിത്തം ഉണ്ടായിരുന്നു. കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും ആശങ്ക വേണ്ടെന്നുമാണ് അന്ന് സെക്രട്ടേറിയറ്റ് അധികൃതർ തുമ്മാരുകുടിയോട് പറഞ്ഞത്.