കോഴിക്കോട്: നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയും, കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റുമായ കെ എം അഭിജിത്ത് വിവാഹിതനാകുന്നു. കോഴിക്കോട് ജില്ലയിലെ മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി.നജ്മിയാണ് വധു. ഓഗസ്റ്റ് 17ന് ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിൽ വച്ചാണ് വിവാഹം.

അഭിജിത്തിന്റെ ഫേസ്‌ബുക്കിലെ വിവാഹ അറിയിപ്പ് ഇങ്ങനെ:

വിവാഹമാണ്, മുന്നോട്ടുള്ള ജീവിതയാത്രയിലും നജ്മി കൂടെയുണ്ടാകും.
പ്രിയപ്പെട്ടവരുടെ സാന്നിധ്യമുണ്ടാകുമെന്ന പ്രതീക്ഷയോടെ,
കെ.എം അഭിജിത്ത്.

അത്തോളി പൂക്കോട് കുഴിക്കാട്ട് മീത്തൽ ഗോപാലൻ കുട്ടിയുടെയും സുരജ ഗോപാലൻ കുട്ടിയുടെയും മകനാണ് അഭിജിത്ത്. കോഴിക്കോട് മീഞ്ചന്ത ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളജിൽ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. അഭിജിത്ത് ബി എസ് എസി ഫിസിക്‌സും, നജ്മി ബി എ ഇംഗ്ലീഷുമായിരുന്നന്നു.

സ്‌കൂൾ കാലം മുതൽ കെഎസ്‌യുവിന്റെ സജീവ പ്രവർത്തകനായ അഭിജിത്ത് 2021ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ഓഗസ്റ്റ് 18നാണ് വിവാഹ സൽക്കാരം. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

10 വർഷം മുമ്പുള്ള പരിചയം പിൽക്കാലത്ത് പ്രണയത്തിലേക്ക് വളരകയായിരുന്നു. എം എയും ബി എഡും പൂർത്തിയാക്കിയ നജ്മി എംഎഡ് പ്രവേശനത്തിന് തയ്യാറെടുക്കുകയാണ്. എം സി ജെയും എം എ മലയാളവും പാസായ അഭിജിത്ത് ഒട്ടേറെ വിദ്യാർത്ഥി സമരങ്ങളുടെ മുന്നണി പോരാളിയായിട്ടുണ്ട്. ഇപ്പോൾ മുഴുവൻസമയ പൊതുപ്രവർത്തകനാണ് ഈ 29 കാരൻ.