തിരുവനന്തപുരം: പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയ ജിയോ ബേബിയുടെ മമ്മൂട്ടി-ജ്യോതിക കോംബോ ചിത്രമായ കാതൽ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്. ചിത്രത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥൻ കുറിപ്പിട്ടു

രംഗത്തെത്തിയിരിക്കുകയാണ്. കുടുംബകോടതിയിലെ രംഗമാണ് ചിത്രത്തിൽ ഏറ്റവും മനോഹരമായ രംഗമായി തോന്നിയതെന്നും തണുത്തുവിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലെ പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും മികച്ചതായി ചിത്രീകരിക്കുവാൻ കഴിയില്ലെന്നും ശബരീനാഥ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ശബരീനാഥന്റെ പോസ്റ്റ് ഇങ്ങനെ:

'ജിയോ ബേബിയുടെ കാതൽ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീൻ ആണ്. ഡിവോഴ്‌സ് കേസ് നടക്കുന്ന സമയം മാത്യുവും (മമ്മൂട്ടി) ഭാര്യ ഓമനയും (ജ്യോതിക) അടുത്തടുത്ത് നിൽക്കുകയാണ്. ഓമനയെ വിസ്തരിക്കാൻ വിളിക്കുമ്പോൾ അവർ ഹാൻഡ്ബാഗ് ഏൽപ്പിക്കുന്നത് മാത്യുവിനാണ്. വിസ്താരം കഴിയുമ്പോൾ മാത്യു ബാഗ് ഓമനയെ ഏൽപ്പിക്കുന്നു. തണുത്തുവിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലും അവർക്ക് പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാൻ കഴിയില്ല.

ചിത്രത്തിന്റെ അടിത്തറതന്നെ ദാമ്പത്യത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും ഈ പരസ്പരബഹുമാനമാണ്, dignity ആണ്. അത് മാത്യുവും ഓമനയും ചാച്ചനും തങ്കനും മകളും വക്കിലും എല്ലാവരും പരസ്പരം പ്രകടിപ്പിക്കുന്നുണ്ട്. അതിശയോക്തിയില്ലാത്ത, ആർദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണ്.

പിന്നെ മമ്മൂക്ക- ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങൾ എനിക്ക് എന്നും ഒരു വിസ്മയയാണ് - തനിയാവർത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോൾ കാതലും. മറ്റുള്ള നടീനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരം. ഒരുപാട് സ്‌നേഹം'.