കൊച്ചി: ചലച്ചിത്രതാരം ഇന്നസെന്റിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടനെന്ന് മഞ്ജു വാര്യർ ഫേസ് ബുക്കിൽ കുറിച്ചു. ഒടുവിൽ, ദുബായിലായിരുന്ന സമയത്താണ് ഇന്നസെന്റേട്ടന്റെ ഫോൺ വന്നത്. അസുഖവിവരത്തിന്റെ ആമുഖം പറഞ്ഞപ്പോൾപ്പോലും ഏതോ തമാശക്കഥയുടെ തുടക്കമാണെന്നേ കരുതിയുള്ളൂ.

തിരിച്ചെത്തിയിട്ട് നേരിട്ട് കാണണം എന്ന് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ വീട്ടിൽപ്പോയി കണ്ടപ്പോൾ ഇന്നസെന്റേട്ടൻ പതിവുപോലെ ഏതൊക്കയോ അനുഭവലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷേ ഓർമയുടെ ഏതോ കവലയിൽ നിൽക്കെ അദ്ദേഹത്തിന് വഴിതെറ്റി. പറയാൻ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു.

ചില നേരങ്ങളിൽ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവർത്തിയ വ്യക്തിയാണ് ഇന്നസെന്റ് എന്നും മഞ്ജു തന്റെ അനുസ്മരണ കുറിപ്പിൽ പറയുന്നു. ചില നേരങ്ങളിൽ ജീവിതം എത്രമേൽ സങ്കീർണമായ പദപ്രശ്നമാണെന്ന് ഓർമിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്ത വ്യക്തിയാണെന്ന് കൂടി മാർഗ്ഗ ദർശിയായ ഇന്നസെന്റിനെ മഞ്ജുവാര്യർ അനുസ്മരിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടൻ. മണിക്കൂറുകൾ നീളും വർത്തമാനം. ചിലപ്പോഴൊക്കെ ചിരി കൊണ്ട് വയറു നിറച്ചു തന്നു. മറ്റു ചില വേളകളിൽ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവർത്തി. ചില നേരങ്ങളിൽ ജീവിതം എത്രമേൽ സങ്കീർണമായ പദപ്രശ്നമാണെന്ന് ഓർമിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു. ഒടുവിൽ, ദുബായിലായിരുന്ന സമയത്താണ് ഇന്നസെന്റേട്ടന്റെ ഫോൺ വന്നത്.

അസുഖവിവരത്തിന്റെ ആമുഖം പറഞ്ഞപ്പോൾപ്പോലും ഏതോ തമാശക്കഥയുടെ തുടക്കമാണെന്നേ കരുതിയുള്ളൂ. തിരിച്ചെത്തിയിട്ട് നേരിട്ട് കാണണം എന്ന് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ വീട്ടിൽപ്പോയി കണ്ടപ്പോൾ ഇന്നസെന്റേട്ടൻ പതിവുപോലെ ഏതൊക്കയോ അനുഭവലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷേ ഓർമയുടെ ഏതോ കവലയിൽ നിൽക്കെ അദ്ദേഹത്തിന് വഴിതെറ്റി.

പറയാൻ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു. അടുത്ത തവണ കാണുമ്പോൾ ഓർമ്മിച്ചു പറയാം എന്ന വാക്കു തന്നാണ് ഇന്നസെന്റേട്ടൻ യാത്ര അയച്ചത്. എന്തായിരുന്നു ആ കഥ? എന്നെങ്കിലും കാണുമ്പോൾ ഇന്നസെന്റേട്ടൻ അത് ഓർത്ത് പറഞ്ഞുതരാതിരിക്കില്ല...