കോഴിക്കോട്: ഇങ്ങനെയൊരു ആമയെ നാട്ടിൽ ഇതുവരെ കണ്ടിട്ടില്ല. ടിവിയിലോ, സോഷ്യൽ മീഡിയയിലോ ചിലപ്പോൾ കണ്ടുകാണും. കോഴിക്കോട് മണിയൂർ പാലയാട് നടയിൽ ആളുകളാണ് ഭീമൻ ആമയെ കണ്ട് അമ്പരന്നത്. ചൊവ്വാപ്പുഴയോട് ചേർന്ന് തോട്ടിലാണ് ആമയെ കണ്ടെത്തിയത്. ചീങ്കണ്ണിയെന്നാണ് ആദ്യം കരുതിയതെന്ന് നാട്ടുകാർ പറഞ്ഞു.

തോണിയിൽ തോട്ടിലൂടെ വരുകയായിരുന്ന തുരുത്തിയിൽ രാജീവനാണ് ആമയെ കണ്ടത്. വെള്ളത്തിൽ വലിയ ജീവിയെ കണ്ട രാജീവൻ ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് ആമയാണെന്ന് തിരിച്ചറിയുകയായിരുന്നു. പരിസരവാസികളായ നാലുപേർ ചേർന്നാണ് ആമയെ കരയ്ക്ക് എത്തിച്ചത്.കുറ്റ്യാടി പുഴയുടെ ഭാഗമായ ചൊവ്വാപ്പുഴയിലേക്ക് കടലിൽനിന്ന് വഴിതെറ്റിയെത്തിയതെന്നാണ് കരുതുന്നത്. കടലിൽ കാണുന്ന ചുവന്ന നിറത്തിലുള്ള ആമയാണെന്നാണ് നിഗമനം.

കൊളാവിപ്പാലം ആമ വളർത്ത് കേന്ദ്രത്തിലെ പ്രവർത്തകർ എത്തി ആമയെ കൊണ്ടുപോയി. ഗ്രീൻ ടർട്ടിൽ ഇനത്തിൽ പെടുന്നതാകാനാണ് സാധ്യതയെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. ആമക്ക് നൂറ് കിലോയോളം ഭാരം വരുമെന്നാണ് നിഗമനം