ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ വിചിത്ര സന്ദേശങ്ങൾ പ്രചരിച്ചതിൽ പ്രതിഷേധം ഉയർത്തി ആരാധകർ. 'നിങ്ങൾക്ക് അറിയാമോ എന്റെ മരണം വ്യാജമായിരുന്നു' എന്നാണ് മറഡോണയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവന്ന വിചിത്ര സന്ദേശം. ഇത് കണ്ട ആരാധകർ ഒന്നടങ്കം ഞെട്ടി.

ഞാൻ മരിച്ചിട്ടില്ലെന്നും നിങ്ങളെയെല്ലാം പറ്റിച്ചതാണെന്നുമായിരുന്നു മറഡോണയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നുള്ള സന്ദേശം. എന്നാൽ മറഡോണയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പിന്നീട് കുടുംബം സ്ഥിരീകരിച്ചു. സംഭവത്തിൽ കുടുംബം ആരാധകരോട് മാപ്പു ചോദിക്കുകയും ചെയ്തു.

ഇത് മാത്രമായിരുന്നില്ല, അസാധാരണമായ നിരവധി സന്ദേശങ്ങളാണ് മറഡോണയുടെ അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ആരാണ് അക്കൗണ്ട് ഹാക്ക് ചെയ്തത് എന്നതിനെക്കുറിച്ച് ഇതുവരെ സ്ഥീരീകരണമൊന്നും വന്നിട്ടില്ല. മറഡോണയുടെ അക്കൗണ്ടിൽ നിന്ന് വരുന്ന സന്ദേശങ്ങൾ അവഗണിക്കാൻ കുടുംബം ആരാധകരോട് ആവശ്യപ്പെട്ടു.

'ഡീഗോ മറഡോണയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പട്ടതായി നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു' -കുടുംബം പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിചിത്ര സന്ദേശങ്ങളോട് ആരാധകർ രൂക്ഷമായാണ് പ്രതികരിക്കുന്നത്.

സ്‌പെയിനിൽ വംശീയ അധിക്ഷേപത്തിന് വിധേയനായ റയൽ മാഡ്രിഡിന്റെ ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനെ പിന്തുണച്ചുകൊണ്ടുള്ള സന്ദേശമാണ് ഇന്നലെ അർധരാത്രിയോടെ മറഡൊണയുടെ പ്രൊഫൈലിൽ ആദ്യം വന്നത്. പിന്നാലെ നിങ്ങൾക്ക് അറിയാമോ ഞാൻ മരിച്ചുവെന്ന് പറഞ്ഞ് നിങ്ങളെ പറ്റിച്ചില്ലെ എന്ന സന്ദേശവും വന്നതോടെയാണ് ആരാധകർ ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്.

അതിനുശേഷം സ്വർഗത്തിൽ കൊക്കോ കോളയില്ലെന്നും പെപ്‌സി മാത്രമെയുള്ളൂവെന്നും മെസിയും റൊണാൾഡോയും നീണാൾ വാഴട്ടെ തുടങ്ങിയ സന്ദേശങ്ങളും വന്നു.

മറഡോണയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ആരോ ഹാക്ക് ചെയ്തതിനെത്തുടർന്നാണ് സന്ദേശം പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മറഡോണയുടെ കുടുംബം കേസ് നൽകിയിട്ടുണ്ട്. നിലവിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

സംഭവത്തിൽ ആരാധകർ കടുത്ത അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തയാളെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ശിക്ഷ നൽകണമെന്നും പലരും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസമായ മറഡോണ 2020 നവംബർ 25 നാണ് ലോകത്തോട് വിടപറഞ്ഞത്.