നിയമപാലനത്തിന്റെ പേരിൽ നിയമപാലകർ പലപ്പോഴും അമിതാവേശം കാട്ടുന്നത് വിവാദമാകാറുണ്ട്. സാധാരണക്കാർ ഉൾപ്പെട്ട ചെറിയ സംഭവങ്ങളിൽ പോലും അതികർശനമായ നിലപാടുകൾ എടുക്കാൻ നിയമപാലകർ കാണിക്കുന്ന ആവേശം പക്ഷെ പലപ്പോഴും നിസ്സഹായരായവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ച സാഹചര്യങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ ബ്രിട്ടനിൽ നിന്നും വരുന്നത്.

ലണ്ടനിലെ ക്രോയ്ഡോണിൽ ഇക്കഴിഞ്ഞ ജൂലായ് 21 ന് നടന്ന സംഭവമാണിത്. ബസ്സിൽ ടിക്കറ്റെടുത്തില്ല എന്നാരോപിച്ച് ഒരു അമ്മയെ, തന്റെ കുഞ്ഞിന്റെ മുൻപിൽ വെച്ച് കൈയാമം വച്ച പൊലീസിന്റെ നടപടി ഇപ്പോൾ ഏറെ ചർച്ചയാവുകയാണ്. കൈയാമം വെച്ച യുവതി രണ്ട് പൊലീസുകാർക്കിടയിൽ നടക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വ്യാപകമാകുന്നത്. യുവതിയുടെ കുഞ്ഞ് കരയുന്നതും ഒരു പൊലീസുകാരൻ കുഞ്ഞിന് മുൻപിൽ മുട്ടുകുത്തിയിരുന്ന് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

തന്റെ കൈകൾ വേദനിക്കുന്നു എന്ന് ഇടക്ക് കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. അപ്പോൾ ഒരു വഴിപോക്കാൻ അടങ്ങി നിന്നില്ലെങ്കിൽ ഒരുപക്ഷെ പൊലീസുകാർ നിങ്ങളുടെ കുഞ്ഞിനെ നിങ്ങളിൽ നിന്നും വേർപെടുത്തിയേക്കാം എന്നു പറയുന്നതും വീഡിയോയിൽ കേളോക്കാം. ഒരു റവന്യൂ ഇൻസ്പെക്ടറുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി അവർ നൽകിയില്ല എന്നാണ് പൊലീസുകാർ പറയുന്നത്. പിന്നീട്, പൊലീസിനെ ഗൗനിക്കാതെ അവർ നടന്നു പോകാൻ തുടങ്ങുകയും ചെയ്തത്രെ.

ഈ പെരുമാറ്റം മൂലം, അവർ ബസ്സിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്ന് കരുതിയായിരുന്നു അവരെ അറസ്റ്റ് ചെയ്തത്. ബസ്സ് യാത്രാക്കൂലി അവർ നൽകിയതായി ബോദ്ധ്യപ്പെട്ടതോടെ അവരെ വിട്ടയച്ചു.പൊലീസിന്റെ അതിരു കടന്ന ഈ സാഹസത്തെ കുറിച്ച് അന്വേഷിക്കണം എന്ന ആവശ്യം ഇപ്പോൾ ശക്തമാവുകയാണ്. ഈ ദുര്യോഗം അനുഭവിച്ച സ്ത്രീയുമായി ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഡിറ്റക്ടീവ് ചീഫ് സുപ്രണ്ട് ക്രിസ്റ്റിന ജെസ്സഅറിയിച്ചു.