ബെംഗളൂരു: ചന്ദ്രയാൻ മൂന്നിന്റെ വിജയാഘോഷങ്ങളിലാണ് രാജ്യം. 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ഇന്ത്യൻ ലാൻഡർ ചന്ദ്രനെ തൊട്ടതായി ഐഎസ്ആർഒ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തിൽ മുങ്ങി. ചന്ദ്രയാൻ 3 വിജയം ഡബ്ലിനിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വലിയ ആഘോഷമാക്കിയിരുന്നു.

ഇന്ത്യയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിജയകരമായ ലാൻഡിങ് സന്തോഷത്തിൽ പങ്കുചേർന്ന് സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ള ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർമാർ രംഗത്തെത്തി. ചന്ദ്രയാന്റെ വിജയത്തിൽ ഐഎസ്ആർഒയെ സച്ചിൻ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു. ഐഎസ്ആർഒ ഇന്ത്യയുടെ ഏറ്റവും മികച്ചതിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് സച്ചിൻ കുറിച്ചു. ചന്ദ്രയാൻ 3നൊപ്പം ചന്ദ്രയാൻ 2 ദൗത്യ സംഘത്തേയും അഭിനന്ദിക്കുകയും ആഘോഷിക്കുകയും ചെയ്യണമെന്ന് സച്ചിൻ അഭ്യർത്ഥിച്ചു.

കഠിനമായ ലാൻഡിംഗുകളാണ് സോഫ്റ്റ് ലാൻഡിംഗുകളിലേക്ക് നയിക്കുന്നത് എന്നും സച്ചിൻ ട്വീറ്റിൽ കൂട്ടിച്ചേർത്തു. മുമ്പ് നടന്ന ചന്ദ്രയാൻ 2 ദൗത്യം പരാജയപ്പെട്ടിരുന്നു. എന്നാൽ ഈ തോൽവി ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യ വിജയത്തിലേക്ക് നയിച്ചു എന്നാണ് സച്ചിന്റെ വാക്കുകൾ.

ചാന്ദ്ര ദൗത്യ വിജയത്തിൽ ഇസ്രോയെ വിരാട് കോലി, യുവ്‌രാജ് സിങ്, വിവി എസ് ലക്ഷ്മൺ, ചേതേശ്വർ പൂജാര, കുൽദീപ് യാദവ്, സൂര്യകുമാർ യാദവ്, യുസ്‌വേന്ദ്ര ചഹൽ, കെ എൽ രാഹുൽ തുടങ്ങി നിരവധി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പ്രശംസിച്ചു.

ഓഗസ്റ്റ് 23 വൈകുന്നേരം ആറേകാലോടെയാണ് ചന്ദ്രനിൽ ഇന്ത്യ ചരിത്രം കുറിച്ചത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിങ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ട് പൂർത്തിയാക്കി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിംഗിനായി തെരഞ്ഞെടുത്തിരുന്നത്.

ഡബ്ലിനിൽ അയർലൻഡിനെതിരായ മൂന്നാം ട്വന്റി 20ക്ക് തൊട്ടുമുമ്പ് ചന്ദ്രയാൻ 3യുടെ സോഫ്റ്റ് ലാൻഡിങ് വിജയ കാഴ്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തൽസമയം വീക്ഷിച്ചു. ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയടക്കമുള്ള താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും കയ്യടികളോടെ രാജ്യത്തിന്റെ ചാന്ദ്ര ദൗത്യ വിജയം ആഘോഷമാക്കി. ഈ ദൃശ്യങ്ങൾ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.