ഗോളാടിസ്ഥാനത്തിൽ തന്നെ മറ്റൊരു ലേ ഓഫ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ. നേരത്തേ ജനുവരിയിൽ, 12,000 ജീവനക്കാരെയായിരുന്നു കമ്പനി പിരിച്ചുവിട്ടത്. ഉന്നത എഞ്ചിനീയറിങ്- സാങ്കേതിക നൈപുണികളിൽ നിക്ഷേപം തുടരുമ്പോഴും, മൊത്തത്തിലുള്ള ഹയറിങ് കുറയ്ക്കുകയാണെന്നാണ് ഗൂഗിൾ വക്താവ് കോർട്നി മെൻസിനി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്. കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി തങ്ങളുടെ റിക്രൂട്ടിങ് കാര്യമായി കുറയ്ക്കുന്നതിനുള്ള തീരുമാനമെടുത്തു എന്നും അതിൽ പറയുന്നു.

ജീവനക്കാർ, കമ്പനിയുടെ മുഃൻഗണനകളുമായി പൊരുത്തപ്പെട്ടു പോകുന്നു എന്ന് ഉറപ്പാക്കുന്നതിനായി ചെലവ് ചുരുക്കാനും പുതിയ ആളുകളെ ജോലിയിൽ എടുക്കുന്നത് കുറയ്ക്കാനും തീരുമാനിച്ചു എന്ന് ജൂലായ് മാസത്തിൽ ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചെ പറഞ്ഞിരുന്നു. നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഗൂഗിളും അവരുടെ മാതൃസ്ഥാപനമായ ആൽഫബെറ്റും, ചെലവ് ചുരുക്കുന്നതിനായി നിരവധി നടപടികൾ ഈ വർഷം എടുത്തിരുന്നു. ജീവനക്കാരുടെ ലാപ്ടോപ് റീപ്ലേസ്മെന്റിൽ വരെ ഇത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. ജീവനക്കാർക്ക് നൽകുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട് ചെലവ് ചുരുക്കുന്നതിന്റെ വിശദാംശങ്ങൾ ചീഫ് ഫിനാൻസ് ഓഫീസർ റൂത്ത് പൊരാട്ട് ഒരു ഈ മെയിൽ വഴി ഏപ്രിലിൽ അറിയിച്ചിരുന്നു. ഭക്ഷണം, ഫിറ്റ്നെസ്സ്, മസാജ്, ട്രാൻസ്പോർട്ടേഷൻ എന്നിവയിലെല്ലാം ചെലവ് ചുരുക്കുമെന്ന് അന്ന് അവർ അറിയിച്ചിരുന്നു.

അതേസമയം അമേരിക്കയിലെ തന്നെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന സി ഇ ഒ മാരിൽ ഒരാളായ സുന്ദർ പിച്ചൈ, നിരവധി പേരുടെ ജോലികൾ സംരക്ഷിക്കാൻ തന്റെ ശമ്പളം കുറയ്ക്കാൻ വിസമ്മതിക്കുന്നതിന് ജീവനക്കാരുടെ രോഷം നേരിടുകയാണ്. കഴിഞ്ഞവർഷം സുന്ദർ പിച്ച്ക്ക് മൊത്തം ലഭിച്ചത് 226 മില്യൻ ഡോളർ ആയിരുന്നു.

രാവിലെ എല്ലാ ഗൂഗിൾ ജീവനക്കാരോടും ഉച്ചതിരിഞ്ഞ് ഒരു മീറ്റിങ് ഉണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു എന്ന് ജോലി നഷ്ടപ്പെട്ട ഒരു ജീവനക്കാരൻ ട്വിറ്ററിൽ കുറിച്ചു. എല്ലാവരും വർക്ക് ഫ്രം ഹോം എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കഠിനമായ ചില തീരുമാനങ്ങൾ ഉണ്ടാകുമെന്നും അറിയിച്ചിരുന്നതായി ട്വിറ്ററിൽ പറയുന്നു. ആശങ്കകൾ ഏറെ ഉണ്ടായിരുന്നെങ്കിലും, തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് ശുഭാപ്തി വിശ്വാസത്തോടെയായിരുന്നു മീറ്റിംഗിനെ സമീപിച്ചതെന്നും, എന്നാൽ, പ്രതീക്ഷക്ക് വിരുദ്ധമായാണ് സംഭവിച്ചതെന്നും ആ വനിത ജീവനക്കാരി ട്വിറ്ററിൽ കുറിച്ചു.

ടെക് മേഖല ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് ഈ വർഷം നിർവധി വൈറ്റ്കോളർ ജോലികളാണ് ഇല്ലാതെയായത്. ടി മൊബൈൽ അവരുടെ ഏഴ് ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഉദ്ദേശിക്കുന്നതായി ഒരു റിപ്പോർട്ട് വന്നിരുന്നു. ഏകദേശം 5000 പേർക്കായിരിക്കും തൊഴിൽ നഷ്ടപ്പെടുക. മെറ്റ നിരവധി തവണ ലേ ഓഫുകൾ നടത്തി. ആമസോണും കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്.