ന്യൂഡൽഹി: ലോക മൃഗദിനത്തിൽ, അമ്മ സോണിയ ഗാന്ധിക്ക് ഒരു സർപ്രൈസ് സമ്മാനം രാഹുൽ ഗാന്ധി നൽകുന്നതിന്റെ ഹൃദ്യമായ വീഡിയോ വൈറലാകുന്നു. നൂറി എന്നു പേരിട്ടിരിക്കുന്ന ജാക്ക് റസൽ ടെറിയർ ഇനത്തിൽപെട്ട നായ്കുട്ടിയെ ആണ് സോണിയയ്ക്ക് രാഹുൽ സമ്മാനിച്ചത്. തന്റെ യുട്യൂബ് ചാനലിലൂടെ ഇതിന്റെ വിഡിയോ രാഹുൽ ഗാന്ധി പങ്കുവച്ചു. നോർത്ത് ഗോവയിൽ ശിവാനി പിത്രെയയും ഭർത്താവ് സ്റ്റാൻലി ബ്രഗാൻകയും നടത്തുന്ന മപുസയിലെ കെന്നലിൽ നിന്നാണ് നായ്ക്കുട്ടിയെ സ്വന്തമാക്കിയത്.

ഇതേ ഇനത്തിൽപെട്ട ഒരു നായ്ക്കുട്ടിയെ രാഹുൽ നേരത്തേ സ്വന്തമാക്കിയിരുന്നു. ഇവിടെ സന്ദർശനം നടത്തിയ രാഹുൽ രണ്ടു നായ്ക്കുട്ടികളെ തിരഞ്ഞെടുത്തു. വിമാനത്തിൽ ഒരു വ്യക്തിക്കൊപ്പം ഒരു നായയെ മാത്രമേ അനുവദിക്കൂ എന്നതിനാൽ ഇവയിൽ ഒന്നിനെ മാത്രമാണ് രാഹുൽ അന്ന് തന്റെ ഒപ്പം കൊണ്ടുപോയത്. രണ്ടാമത്തേതിനെ അദ്ദേഹത്തിന് അയച്ചുകൊടുക്കുമെന്നും ദമ്പതികൾ പറഞ്ഞിരുന്നു. ആ നായ്ക്കുട്ടിയെയാണ് സോണിയയ്ക്ക് സമ്മാനിച്ചതെന്നാണ് വിവരം.



നൂറീ എന്ന് പേരുള്ള ഈ പട്ടിക്കുഞ്ഞിനെ എടുക്കാൻ പോകുന്നത് മുതലുള്ള കാര്യങ്ങൾ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ഏറെ ഹൃദ്യമായിട്ടുണ്ട് വീഡിയോ എന്നാണ് കണ്ട മിക്കരും കമന്റ് ചെയ്തിരിക്കുന്നത്.

ഗോവയിൽ പബ്ലിക് ബസിൽ യാത്ര ചെയ്യുന്ന രാഹുലിനെയും വീഡിയോയിൽ കാണാവുന്നതാണ്. യാത്രക്കാരിൽ ചിലർ അദ്ദേഹത്തെ കണ്ട സന്തോഷം അടക്കാനാകാതെ അദ്ദേഹത്തോട് സംസാരിക്കുകയും ഫോട്ടോ പകർത്തുകയുമെല്ലാം ചെയ്യുന്നുണ്ട്. എല്ലാം സന്തോഷപൂർവം സ്വീകരിക്കുന്ന രാഹുലും ഏറെ പോസിറ്റിവിറ്റി പകരുന്ന കാഴ്ചയാണെന്നും നിരവധി പേർ കമന്റ് ചെയ്കിരിക്കുന്നു.

സമ്മാനം നൽകാൻ വീട്ടിലെത്തിയപ്പോൾ ആദ്യം പുറത്തുവരാൻ സോണിയാ ഗാന്ധി അൽപം മടി കാണിക്കുന്നുണ്ടെങ്കിലും പിന്നീട് സോണിയാ ഗാന്ധിയും മകന്റെ വ്യത്യസ്തമായ സമീപനത്തിൽ സന്തോഷപൂർവം എല്ലാം മറന്ന് പങ്കാളിയാകുന്നത് വീഡിയോയുടെ അവസാനത്തിൽ കാണാം. നൂറിയെ സോണിയയ്ക്കും ഏറെ പിടിച്ചുവെന്നത് വീഡിയോയിൽ വ്യക്തമാണ്. പിന്നീട് സോണിയയുടെ മറ്റൊരു വളർത്തുപട്ടിയുമായി നൂറി കൂട്ടുകൂടുന്നതും മറ്റും വീഡിയോയിൽ കാണാം.