ലഖ്‌നൗ: വിശക്കുമ്പോൾ ഭക്ഷണം നൽകിയ മനുഷ്യൻ മരിച്ചപ്പോൾ സങ്കടം അടക്കാനാവാതെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞ കുരങ്ങിന്റെ പെരുമാറ്റം കണ്ടുനിന്നവരെ അമ്പരപ്പിച്ചു. ഉത്തർപ്രദേശിലെ അംരോഹയിലാണ് മനുഷ്യനുമായുള്ള മിണ്ടാപ്രാണിയുടെ അത്യപൂർവ ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തിയ സംഭവം. രാംകുൻവർ സിങ് എന്നയാൾ മരിച്ചപ്പോഴായിരുന്നു ഇടക്കിടെ ഇദ്ദേഹം ഭക്ഷണം നൽകിയിരുന്ന കുരങ്ങിനെ ദുഃഖിതനായി കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപം നിലത്ത് കിടന്ന് കരഞ്ഞ വാനരൻ പിന്നീട് മൃതശരീരം കെട്ടിപ്പിടിച്ച് ഏറെ നേരം കിടന്നു. തുടർന്ന് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ 40 കി.മീ ദൂരം മൃതദേഹം കൊണ്ടുപോകുന്നതിനൊപ്പവും ഈ മിണ്ടാപ്രാണി സഞ്ചരിക്കുകയും ചെയ്തു.

ശവദാഹത്തിന് ചിതയിലേക്ക് കൊണ്ടുപോകുമ്പോൾ വണ്ടിയിൽ കയറിപ്പറ്റിയ ഈ നന്ദിയുള്ള മൃഗം മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മരിച്ച രാംകുൻവറിന്റെ കുടുംബത്തോടൊപ്പം മൃതദേഹത്തിനരികിൽ ഇരുന്ന് കരയുന്നതും കാണാം.

കഴിഞ്ഞ രണ്ട് മാസമായി രാംകുൻവർ കുരങ്ങന് ഭക്ഷണം നൽകിയിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കൂടാതെ ഇരുവരും ദിവസവും കളിതമാശകളിലേർപ്പെടാനും സമയം കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാംകുൻവർ മരിച്ചത്.

അൽപസമയത്തിന് ശേഷം പതിവുപോലെ കുരങ്ങൻ സ്ഥലത്തെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം മനസ്സിലായത്. ഏറെനേരം അവിടെ ചെലവഴിച്ച് കണ്ണീർ പൊഴിച്ചതായി പ്രദേശവാസികൾ പറഞ്ഞു. തിഗ്രിധാമിൽ നടന്ന സംസ്‌കാര ചടങ്ങിൽ എരിയുന്ന ചിതക്ക് സമീപം ഏറെ നേരം കാത്തിരിക്കുകയും ചെയ്തു.