അഹമ്മദബാദ്: ഇന്ത്യൻ ആരാധകർക്ക് വേണ്ടി ഇത്തവണ ഏകദിന ലോകകപ്പ് രോഹിത് ശർമയും സംഘവും നേടുമെന്ന് ഏവരും ആഗ്രഹിച്ചിരുന്നു, പ്രാർത്ഥിച്ചിരുന്നു. എന്നാൽ ഫൈനലിൽ ഓസ്ട്രേലിയയിൽ നിന്ന് അപ്രതീക്ഷിത തോൽവി വഴങ്ങി ഇന്ത്യൻ സ്വപ്നങ്ങൾ അവസാനിക്കുകയായിരുന്നു. ഫൈനലിലെ തോൽവിയുടെ വിഷമം മത്സരശേഷം ഇന്ത്യൻ താരങ്ങളുടെ മുഖത്ത് പ്രകടമായിരുന്നു. കണ്ണുകൾ നിറഞ്ഞാണ് മുഹമ്മദ് സിറാജ് മൈതാനത്ത് നിന്നതും കോഹ്ലിയുടെയും രാഹുലിന്റെയും രോഹിതിന്റെയും മുഖത്തും സങ്കടമായിരുന്നു.

10 മത്സരങ്ങളിൽ തോൽക്കാതെ ഫൈനലിനെത്തിയിട്ടും അവസാനം ഇന്ത്യക്ക് കാലിടറി.അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ ഓസീസ് 43 ഓവറിൽ ലക്ഷ്യം മറികടന്നു. 120 പന്തിൽ 137 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. മർനസ് ലബുഷെയ്ൻ (58) നിർണായക പിന്തുണ നൽകി.

തോൽവിയുടെ ആഘാതം ഇന്ത്യൻ താരങ്ങളെ സംബന്ധിച്ചിടത്തോളം വലുതായിരുന്നു. ആരാധകരുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ഒരു കുഞ്ഞു ആരാധകന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തോൽവിക്ക് പിന്നാലെ കുഞ്ഞു ആരാധകൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.

മത്സരശേഷം തോൽവിയുടെ കാരണം രോഹിത് വ്യക്തമാക്കിയിയിരുന്നു. അദ്ദേഹം വിശദീകരിച്ചതിങ്ങനെ... ''ഫലം നമ്മൾക്ക് അനുകൂലമായില്ല. പതിവുപോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിച്ചില്ല. 20-30 റൺസ് കുറവായിരുന്നു. കെ എൽ രാഹുലും വിരാട് കോലിയും നന്നായി കളിച്ചു. അവർ ഇന്നിങ്‌സ് പടുത്തുയർത്താനാണ് ശ്രമിച്ചത്. 270-280 റൺസായിരുന്നു ഉന്നം വച്ചിരുന്നത്. എന്നാൽ കൃത്യമായ സമയത്ത് വിക്കറ്റുകൾ നഷ്ടമായി.'' രോഹിത് വ്യക്താക്കി.

ഹെഡ്-ലബുഷെയ്ൻ കൂട്ടുകെട്ടിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''സ്‌കോർ ബോർഡിൽ 240 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. വിക്കറ്റ് വീഴ്‌ത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാൽ ട്രാവിസ് ഹെഡ് - മർനസ് ലബുഷെയ്ൻ കൂട്ടുകെട്ട് എല്ലാം തകിടം മറിച്ചു. അവർക്കാണ് മുഴുവൻ ക്രഡിറ്റും. കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിച്ചു. എന്നാൽ രണ്ടാമത് ബാറ്റ് ചെയ്യുന്നത് കുറച്ച് എളുപ്പമാണെന്നാണ് എനിക്ക് തോന്നിയത്. അതാണ് തോൽവിയിലേക്ക് തള്ളിവിട്ടതെന്ന് പറഞ്ഞ് ന്യായീകരിക്കുന്നില്ല. ഞങ്ങൾക്ക് വേണ്ടത്ര റൺസ് ഇല്ലായിരുന്നു. പേസർമാർ തുടക്കത്തിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി പ്രതീക്ഷ നൽകി. എന്നാൽ ഹെഡ്-ലബു മത്സരം തട്ടിയെടുത്തും.'' രോഹിത് പറഞ്ഞു.