മുംബൈ: മുണ്ടും ഷർട്ടും ധരിച്ച് ഭക്ഷണം കഴിക്കാനെത്തിയതിനെ തുടർന്ന് മുംബൈയിൽ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിൽ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി തമിഴ്‌നാട് സ്വദേശി. സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ ഹോട്ടലിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

ഡ്രസ് കോഡ് പാലിക്കാത്തതിന്റെ കോലിയുടെ ഉടമസ്ഥതയിലുള്ള ജുഹുവിലെ വൺ 8 കമ്യൂൺ എന്ന റസ്റ്ററന്റിൽ പ്രവേശനം നിഷേധിക്കപ്പെട്ടെന്നാണ് യുവാവ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിൽ ആരോപിക്കുന്നത്. 10 ലക്ഷത്തിലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു.

മുംബൈയിൽ എത്തിയതിനുപിന്നാലെതന്നെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിൻ ചെയ്തുവെന്നും പിന്നാലെതന്നെ വൺ8 കമ്യൂൺ റസ്റ്ററന്റിലേക്കു പോകുകയായിരുന്നുവെന്നുമാണ് വിഡിയോയിൽ പറയുന്നത്. എന്നാൽ പ്രവേശനകവാടത്തിൽവച്ചുതന്നെ ജീവനക്കാർ ഇയാളെ തടഞ്ഞു. ഡ്രസ് കോഡ് കാരണമാണെന്ന് വ്യക്തമാക്കിയെന്നാണ് അവകാശവാദം.

തമിഴ്‌നാട്ടിൽ ധരിക്കുന്ന വെള്ള ഷർട്ടും വേഷ്ടിയുമാണ് (മുണ്ട്) യുവാവിന്റെ വേഷം. അതേസമയം, സമൂഹമാധ്യമങ്ങളിൽ ഇരുകൂട്ടരെയും അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ ഉയർന്നു.