കൊൽക്കത്ത: അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ജീവിതത്തിൽ ഒന്നിക്കാൻ പാക്കിസ്ഥാൻ യുവതിയും കൊൽക്കത്ത സ്വദേശിയായ യുവാവും. അതിർത്തി കടന്നത്തിയെ പ്രണയസാഫല്യത്തിന്റെ ആഹ്ലാദത്തിലാണ് ഇരുവരും. 45 ദിവസത്തെ വിസയുമായി ഇന്ത്യയിൽ എത്തിയ പാക്കിസ്ഥാൻ യുവതിക്ക് വരണമാല്യം ചാർത്താൻ ഒരുങ്ങുകയാണ് കൊൽക്കത്ത സ്വദേശിയായ വരൻ

പാക് പഞ്ചാബിൽ നിന്നുള്ള ജാവരിയ ഖാനം എന്ന യുവതിയാണ് വാഗാ അതിർത്തിയിലൂടെ ഇന്ത്യയിലെത്തിയത്. പിതാവ് അസ്മത്ത് ഖാനും കൂടെയുണ്ടായിരുന്നു. വരൻ സമീർ ഖാൻ, പിതാവ് അഹമ്മദ് കമാൽ ഖാൻ യൂസഫ്സായ്‌ക്കൊപ്പം ജാവരിയയെ സ്വീകരിക്കാൻ അതിർത്തിയിലെത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് യുവതിയെ വരവേറ്റത്. ഈ വീഡിയോ സോഷ്യൽ മീഡിയയിലുമെത്തി.

അഞ്ച് വർഷമായി ജാവരിയയും സമീറും പ്രണയത്തിലാണ്. 2024 തുടക്കത്തിൽ കൊൽക്കത്തയിലായിരിക്കും വിവാഹം. തുടക്കത്തിൽ വിസ ലഭിക്കാൻ ചില തടസ്സങ്ങളുണ്ടായിരുന്നു. പിന്നീട് 45 ദിവസം ഇന്ത്യയിൽ തങ്ങാൻ അനുമതി ലഭിച്ചെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹ ശേഷം വിസ നീട്ടിക്കിട്ടാൻ അപേക്ഷ നൽകാനാണ് യുവതിയുടെ തീരുമാനം. പശ്ചിമ ബംഗാൾ സ്വദേശിയായ സമീർ ഖാൻ നിലവിൽ ഗുർദാസ്പൂരിലാണ് താമസിക്കുന്നത്. എന്നാൽ കൊൽക്കത്തയിലായിരിക്കും വിവാഹ ചടങ്ങുകൾ. പ്രതിശ്രുത വധൂവരന്മാർ വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കായി വിമാനത്തിൽ കുടുംബത്തോടൊപ്പം കൊൽക്കത്തയിലേക്ക് യാത്ര തിരിച്ചു.