കറാച്ചി: ഇന്ത്യൻ ടെന്നീസ് ഇതിഹാസ താരം സാനിയ മിർസയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ മൂന്നാമതും വിവാഹിതനായതോടെ ട്രോളുകളിലും വിവാദങ്ങളിലും നിറഞ്ഞുനിൽക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്. ഷുഐബിനെക്കൂടാതെ മൂന്നാമത്തെ ഭാര്യ പാക് നടി സന ജാവേദും അതിരൂക്ഷമായ സൈബർ ആക്രമണമാണ് നേരിടുന്നത്. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ആവശ്യപ്രകാരമുള്ള വിവാഹ മോചനത്തിനു ശേഷമാണ് ഷുഐബ് സനയെ വിവാഹം ചെയ്യുന്നത്.

ഷുഐബ് മാലികിന്റെ മൂന്നാം വിവാഹത്തോട് ഷുഐബിന്റെ കുടുംബത്തിന്റെ പിന്തുണയുണ്ടായില്ല, അവർ സാനിയ്‌ക്കൊപ്പമായിരുന്നു നിന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. സാനിയക്ക് മുൻപ് മറ്റൊരു ഇന്ത്യക്കാരിയായ അയിഷ സിദ്ദീഖിയെയും പാക് ക്രിക്കറ്റർ വിവാഹം ചെയ്തിരുന്നു. ജനുവരി 20-നാണ് ഷുഐബിന്റെയും സന ജാവേദിന്റെയും നിക്കാഹ് കഴിഞ്ഞത്. പിന്നാലെ തന്നെ രൂക്ഷ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരുവരും വിധേയരായി. ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽനിന്നും രൂക്ഷ ട്രോളുകൾക്ക് വിധേയരാവുകയാണ് ഇരുവരും.

 
 
 
View this post on Instagram

A post shared by AK BUZZ (@akbuzzofficial)

ഇപ്പോൾ ട്രോളുകൾക്ക് മറുപടിയെന്ന വണ്ണം ഷുഐബ് മാലികിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുകയാണ്. ഒരു പോഡ്കാസ്റ്റ് എപ്പിസോഡിലാണ് ഷുഐബിന്റെ വാക്കുകൾ. നിങ്ങളുടെ ഹൃദയം എന്തു പറയുന്നുവോ അത് ചെയ്യുക. ആളുകൾ എന്ത് പറയുന്നുവെന്നതിനെ കാര്യമാക്കരുതെന്ന അർഥത്തിലാണ് ഷുഐബിന്റെ വാക്കുകൾ.

'നിങ്ങളുടെ ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണമെന്നാണ് ഞാൻ ചിന്തിക്കുന്നത്. ജനങ്ങൾ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്. ജനം എന്ത് ചിന്തിക്കുമെന്ന് മനസ്സിലാക്കാൻ വർഷങ്ങളെടുത്താൽ പോലും, നിങ്ങൾ നിങ്ങളുടെ കാര്യങ്ങളുമായി മുന്നോട്ടുപോവുക. ചിലപ്പോൾ അതിന് പത്തോ ഇരുപതോ വർഷമെടുത്തെന്നിരിക്കും. 20 വർഷത്തിനുശേഷം നിങ്ങൾക്ക് മനസ്സിലായാൽ, മുന്നോട്ടുപോയി അത് ചെയ്യുക' - ഷുഐബിന്റെ വാക്കുകൾ.

അതേസമയം വിവാദത്തെച്ചൊല്ലി ഇരുവരും ഇതുവരെ നേരിട്ട് പ്രതികരണം അറിയിച്ചിട്ടില്ല. എന്നിരുന്നാലും ശുഐബിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്, പൊതുജനാഭിപ്രായം എന്തായിരുന്നാലും ഹൃദയം പറയുന്നതെന്തോ, അതുമായി മുന്നോട്ടുപോവുകയെന്നാണ്.