ദോഹ: കഴിഞ്ഞ ദിവസം ഖത്തറിലെ ലുസൈൽ മൈതാനത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ ഉശിരേറിയ കലാശപ്പോര് നടത്തുമ്പോൾ ലോകം മുഴുവൻ ലയണൽ മെസ്സിക്കും എംബാപ്പെക്കും പിറകെയായിരുന്നു.എന്നാൽ ഇവർക്ക് മാത്രമല്ല, ഗൂഗ്‌ളിനും തിരക്കേറിയ ദിവസമായിരുന്നു ഇന്നലെയെന്നാണ് ഗൂഗ്ൾ സിഇഒ സുന്ദർപിച്ചെ ട്വീറ്റ് ചെയ്തത്.

25 വർഷത്തിനിടെ ആദ്യമായാണ് ഗൂഗ്‌ളിൽ ഇത്രയേറെ തിരക്ക് അനുഭവപ്പെട്ടതെന്നും സുന്ദർപിച്ചെ പറയുന്നു. റെക്കോർഡുകളുടെ കാര്യത്തിൽ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും മാത്രമല്ല, ഗൂഗ്‌ളും മുന്നിലെത്തിയ ദിവസമായിരുന്നു ഇന്നലെ.ലോകം മുഴുവൻ തെരഞ്ഞെത് ഒരൊറ്റ കാര്യമാണ്. 25 വർഷത്തിനിടെ ഏറ്റവും ഉയർന്ന ട്രാഫിക് ബ്ലോക്കാണ് ഗൂഗ്‌ളിൽ രേഖപ്പെടുത്തിയത്''-എന്നായിരുന്നു പിച്ചെയുടെ ട്വീറ്റ്.

മെസ്സിയും എംബാപ്പെയുമായിരുന്നു കഴിഞ്ഞ വൈകുന്നേരം മുതൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. കളി കാണുന്നതിനിടെ തന്നെ കളിക്കാരെയും ടീമിനെയും കുറിച്ചുള്ള വിവരങ്ങളറിയാൻ ആളുകൾ ഇന്റർനെറ്റിൽ പരതിക്കൊണ്ടേയിരുന്നു. ഗൂഗിളിന്റെ 'ഇയർ ഇൻ സെർച്ച് 2022' റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയങ്ങളിൽ മൂന്നാമത് ഫിഫ ലോകകപ്പ് ആയിരുന്നു.

മത്സരത്തിൽ മെസ്സിയുടെ അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തി. കളിയുടെ തുടക്കത്തിൽ തന്നെ മെസ്സിയുടെ ഗോളിലൂടെ അർജന്റീന ലീഡ് നേടി മുന്നിലെത്തി. എയ്ഞ്ചൽ ഡി മരിയയും ഗോൾ നേടിയതോടെ അർജന്റീനക്ക് വ്യക്തമായ ആധിപത്യം നേടാനായി. പിന്നീട് എംബാബെയുടെ തകർപ്പൻ ഗോളിലൂടെ ഫ്രാൻസ് തിരിച്ചടിച്ചു. മത്സരം രണ്ട്-രണ്ട് എന്ന നിലയിലെത്തിയപ്പോൾ എക്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. എക്‌സ്ട്രാടൈമിലും സമനില ആയതോടെ പെനാൽട്ടി ഷൂട്ടൗട്ടിലെത്തി.ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2ന് തകർത്ത് അർജന്റീന കിരീടമണിഞ്ഞു.