തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ, സ്‌കൂൾ അദ്ധ്യാപകന്റെ കുത്തേറ്റ്  കൊല്ലപ്പെട്ട സംഭവത്തിൽ, ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രതികരണം വിവാദമായിരിക്കുകയാണ്. മന്ത്രിയുടെ പ്രസ്താവനയുടെ പേരിൽ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എന്നാൽ, തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. വാക്കുകൾ വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത് മന്ത്രി കുറിച്ചു. ഇതിന് പിന്നാലെ ഡോ.വന്ദന ദാസിന്റെ ചിത്രം മന്ത്രി ഫേസ്‌ബുക്കിന്റെ പ്രൊഫൈൽ ഫോട്ടോ ആക്കി. ഇതിനും സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്.

വന്ദന ദാസിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ 'പരിചയക്കുറവ്' പരാമർശമാണ് വിവാദമായത്. പ്രൊഫൈൽ ഫോട്ടോ ഇട്ടാൽ ജനങ്ങൾ എല്ലാം മറക്കും എന്ന് ഒരു വിചാരം ഉണ്ടെകിൽ അത് തെറ്റാണെന്നായിരുന്നു ഒരാളുടെ കമന്റ്. അടിയും പിടിയും ഒരു കോഴ്‌സ് ആയിട്ട് ഇനി എല്ലാ ഡോക്ടർസും പഠിക്കണമായിരിക്കും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ആരോഗ്യമന്ത്രിയായിരിക്കാൻ യോഗ്യയല്ലെന്നും രാജിവച്ച് പുറത്തുപോകണം എന്നു പറഞ്ഞുകൊണ്ടും നിരവധി കമന്റുകളാണ് വരുന്നത്. മാത്രമല്ല കെകെ ശൈലജയെ പ്രകീർത്തിച്ചുകൊണ്ടും കമന്റുകളുണ്ട്. വീണ ജോർജ് മാറി ശൈലജ എത്തണം എന്നാണ് കുറിക്കുന്നത്.

മന്ത്രി വീണ ജോർജിന്റെ കുറിപ്പ്

'പൊലീസ് എയ്ഡ് പോസ്റ്റ് ഒക്കെ ഉള്ള ഹോസ്പിറ്റലാണ്. പൊലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സിഎംഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവർത്തകർ ഉണ്ടായിരുന്നു. ഈ മോൾ ഒരു ഹൗസ് സർജൻ ആണ്. അത്ര എക്‌സ്പീരിയൻസഡ്് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടർമാർ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം. അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്.

കൊല്ലത്ത് ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ എന്റെ വാക്കുകൾ ഇതാണ്. ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവർത്തകർ പറഞ്ഞ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത്.

ഞാൻ പറഞ്ഞ വാക്കുകൾ അവിടെ തന്നെയുണ്ട്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇൻസെൻസിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവർക്ക് അറിയാം. വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോൾ ജനങ്ങൾ വസ്തുത മനസിലാക്കണമെന്നതുകൊണ്ട് ഇത്രയും പറയുന്നു. ബാക്കി പിന്നീട് പറയാം

കൊട്ടാരക്കരയിൽ നിന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ച വിവരം അതേ പടി പറയുകയായിരുന്നു എന്നാണ് മന്ത്രിയുടെ വാദം. വാചകത്തിലെ ഒരുഭാഗം മാത്രം അടർത്തി മാറ്റി വിവാദമാക്കി എന്നാണ് സിപിഎം പ്രൊഫൈലുകളും വാദിക്കുന്നത്. ഡോ: വന്ദനയ്ക്ക് ആക്രമണങ്ങളെ തടയാനുള്ള എക്‌സ്പീരിയൻസ് ഇല്ലായിരുന്നു എന്ന് ആരോഗ്യമന്ത്രി പറഞ്ഞതായി മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തു എന്നാണ് ആരോപണം. ഏത് മരണത്തിലും ചോര ഊറ്റുന്നതിൽ മാത്രം ലഹരി കണ്ടെത്തുന്ന ഒരു വർഗ്ഗമെന്ന് ചിലർ മാധ്യമങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നു.