കോഴിക്കോട്: ആ മനസ് കാണാതെ പോകരുത്. സോഷ്യൽ മീഡിയ അരുൺലാൽ വി ബിക്ക് കിട്ടിയ അജ്ഞാതന്റെ കുറിപ്പാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ചേലേമ്പ്രയിലെ ദേവകി അമ്മ മെമോറിയൽ കോളജ് ഓഫ് ഫാർമസിയിലെ അദ്ധ്യാപകനാണ് അരുൺലാൽ. കോഴിക്കോട് ബൈപാസിൽ പാർക്ക് ചെയ്തിരുന്ന അരുൺലാലിന്റെ ബുള്ളറ്റിൽ ആരോ എഴുതി വച്ചു പോയ കുറിപ്പാണ് വൈറലായത്..

ഗതികേട് കൊണ്ട് അരുൺലാലിന്റെ ബുള്ളറ്റിൽ നിന്ന് അജ്ഞാതനായ വ്യക്തി അൽപം പെട്രോൾ ഊറ്റിയെടുത്തു. പരിപാടി കഴിഞ്ഞപ്പോൾ, ഇഷ്ടന് എന്തോ കുറ്റബോധം തോന്നി. 'കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക, ഗതികേട് കൊണ്ടാണ്, 10 രൂപ ഇതിൽ വച്ചിട്ടുണ്ട്. പമ്പിൽ എത്താൻ വേണ്ടിയാണ്. പമ്പിൽ നിന്ന് കുപ്പിയിൽ എണ്ണ തരുകയില്ല അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്', അജ്ഞാതന്റെ കുറിപ്പിനൊപ്പം രണ്ട് അഞ്ച് രൂപ നാണയങ്ങളും ഉണ്ടായിരുന്നു. ചിത്രം അരുൺലാൽ ഫേസ്‌ബുക്കിൽ പങ്കുവച്ചു. 'കൈ നിറയെ ധനം ഉള്ളവനല്ല മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നൻ', അരുൺലാൽ എഴുതി.

സംഭവിച്ചതിനെ കുറിച്ച് അരുൺലാലിന്റെ വാക്കുകൾ:

''ഞാൻ കോഴിക്കോട് മെഡിക്കൽ കോളജിന് അടുത്താണ് താമസം. ഞാൻ ചേലമ്പ്രയിലുള്ള ദേവകി അമ്മ മെമോറിയൽ കോളജ് ഓഫ് ഫാർമസിയിൽ അദ്ധ്യാപകനാണ്. മഴയായതുകൊണ്ട് ബൈക്ക് തൊണ്ടയാട് പാലത്തിന്റെ താഴെ കൊണ്ടുപോയി വച്ചശേഷം സുഹൃത്തുക്കൾക്കൊപ്പം കാറിലാണ് ഞാൻ കോളജിലേക്കു പോകുന്നത്.

കഴിഞ്ഞ ദിവസവും ഞാൻ ഇതുപോലെ ബൈക്ക് പാലത്തിന്റെ അടിയിൽവച്ച് കാറിൽ കോളജിലേക്കു പോയി. തിരികെ വന്ന് ബൈക്ക് എടുത്ത് വീട്ടിൽ എത്തിയപ്പോഴാണ് മഴക്കോട്ടിന്റെ കവറിൽനിന്ന് നാണയത്തുട്ടുകൾ താഴെ വീണത്. നോക്കുമ്പോൾ അതിൽ ഒരു ചെറിയ കുറിപ്പുമുണ്ട്. വണ്ടിയിൽനിന്ന് പെട്രോൾ ഊറ്റിയെടുത്തെന്നും അതിന്റെ പണം വയ്ക്കുന്നുവെന്നുമാണ് കുറിപ്പിലുള്ളത്.'

''പെട്രോൾ ഊറ്റുന്നത് പലയിടത്തും സംഭവിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിൽ കുറിപ്പും പണവും വയ്ക്കുന്നത് അങ്ങനെ കേട്ടിട്ടില്ല. അതുകൊണ്ട് ഇക്കാര്യം ഞാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചു എന്നേയുള്ളൂ. ഇനി ഇക്കാര്യം അതുവച്ച ആളുകളിലേക്ക് എത്തുകയാണെങ്കിൽ എനിക്ക് അവരെ നേരിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്' - അരുൺലാൽ പറഞ്ഞു.