കൊച്ചി: ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച് നടൻ വിനായകൻ വീഡിയോ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഇതേതുടർന്ന് വിനായകന് എതിരെ കേസെടുക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും, അതുവേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പ്രതികരണം. ഇതിന് മറുപടിയുമായി വിനായകൻ പോസ്റ്റിട്ടു. ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ തനിക്കെതിരേ കേസ് എടുക്കണമെന്ന് വിനായകൻ ആവശ്യപ്പെട്ടു. ചാണ്ടി ഉമ്മൻ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നതിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചായിരുന്നു വിനായകന്റെ കുറിപ്പ്.

ഉമ്മൻ ചാണ്ടി മരിച്ച് അടുത്ത ദിവസമായിരുന്നു ഫേസ്‌ബുക്ക് ലൈവിലൂടെയുള്ള വിനായകന്റെ അധിക്ഷേപം. ഉമ്മൻ ചാണ്ടി ആരാണ്? ഉമ്മൻ ചാണ്ടി ചത്തു, അതിന് എന്തുവേണം എന്നൊക്കെയാണ് താരം ചോദിച്ചത്. ഇത് വിവാദമായതോടെ വിഡിയോ പിൻവലിച്ചു.

ചാണ്ടി ഉമ്മന്റെ പ്രതികരണം ഇങ്ങനെയായിരുന്നു

'ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ അദ്ദേഹം എന്തെങ്കിലും പറഞ്ഞുപോയെന്നല്ലാതെ അതൊന്നും കാര്യമാക്കേണ്ട ആവശ്യമില്ല. ആരും അദ്ദേഹത്തോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. എന്റെ പിതാവ് ഇന്നുണ്ടെങ്കിൽ എന്ത് പറയും, അതേ എനിക്കും പറയാനുള്ളൂ,' -ചാണ്ടി ഉമ്മൻ പറഞ്ഞു.

അതേ സമയം ഉമ്മൻ ചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ വിനായകനെതിരേ പൊലീസ് കേസെടുത്തിരുന്നു. വികാരം വ്രണപ്പെടുത്തിയും മൃതദേഹത്തോട് അനാദരവുകാട്ടിയും പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി. അതോടൊപ്പം തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിനായകന്റെ കലൂരിലെ ഫ്ലാറ്റ് ആക്രമിച്ചെന്നും ജനൽ ചില്ലുകൾ തകർത്തുവെന്നും കാണിച്ച് വിനായകനും പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. വിനായകന്റെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്.