ചെന്നൈ: ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ-എൽ1 ബഹിരാകാശ പേടകം ലക്ഷ്യ സ്ഥാനമായ നിർദിഷ്ട ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എൽ1)വിലേക്കുള്ള യാത്രയ്ക്കു തുടക്കം കുറിച്ചു. ഭ്രമണപഥം മാറ്റുന്ന ഇൻസെർഷൻ ദൗത്യം വിജയകരമായി പൂർത്തിയായതായി പുലർച്ചെ രണ്ടരയോടെ ഐഎസ്ആർഒ സ്ഥിരീകരിച്ചു. ക്രൂസ് ഫേസ് എന്നറിയപ്പെടുന്ന 110 ദിവസം നീളുന്ന യാത്രയ്‌ക്കൊടുവിലാണ് എൽ1നു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിൽ എത്തുക.

പതിനേഴ് ദിവസമായി ഭൂമിയെ ഭ്രമണം ചെയ്തിരുന്ന പേടകത്തെ പത്ത് മിനിട്ട് നീണ്ട ജ്വലന പ്രക്രിയയിലൂടെയാണ് തൊടുത്തു വിട്ടത്. ജനുവരി ആദ്യവാരം ലഗ്രാഞ്ച് പോയിന്റ് ഒന്നിൽ എത്തും. 15 ലക്ഷത്തിലധികം കിലോമീറ്റർ ദൂരം വരുന്ന യാത്രക്കിടയിൽ ചില പാതതിരുത്തൽ കൂടിയുണ്ടാകും. ശ്രീഹരിക്കോട്ടയിൽനിന്ന് സെപതംബർ രണ്ടിനാണ് ഐഎസ്ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ വിക്ഷേപിച്ചത്. നാല് ഘട്ടങ്ങളിലായി പഥം ഉയർത്തി. ചൊവ്വ പുലർച്ചെ 1.50ന് ബംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നുള്ള കമാൻഡിനെ തുടർന്ന് പേടകത്തിലെ ത്രസ്റ്റർ ജ്വലിച്ചു.

പേടകം അതിവേഗത കൈവരിച്ച് ഗുരുത്വാകർഷണ വലയം കൃത്യമായി ഭേദിച്ചു. മൗറീഷ്യസ്, ബംഗളൂരു, ഫിജി, ശ്രീഹരിക്കോട്ട ട്രാക്കിങ് സ്റ്റേഷനുകളുടെ സഹായത്തോടെയായിരുന്നു ഇത്. ലഗ്രാഞ്ച് പോയിന്റ് ഒന്നിൽ എത്തുന്ന പേടകം പ്രത്യേക ഭ്രമണപഥത്തിൽ സൂര്യനെ വലംവയ്ക്കും. സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങൾ, സൗരോപരിതല ദ്രവ്യ ഉത്സർജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയാണ് ലക്ഷ്യം. സൂര്യപ്രതിഭാസങ്ങൾ ഭൂമിയുടെ കാന്തികമണ്ഡലത്തിലും കാലാവസ്ഥയിലും ഉണ്ടാക്കുന്ന മാറ്റങ്ങളും അഞ്ചുവർഷ ദൗത്യകാലാവധിയിൽ ആദിത്യ നിരീക്ഷിക്കും.

സൂര്യനെ പഠിക്കാൻ ഏറ്റവും അനുയോജ്യമായ പോയിന്റാണ് ലഗ്രാഞ്ച് ഒന്ന്. ആദിത്യഎൽ 1 ഈ പോയിന്റിൽ എത്തിക്കഴിഞ്ഞാൽ ഒരു ഹാലോ ഭ്രമണപഥത്തിൽ പ്രവേശിക്കുകയും ദൗത്യം തുടരുകയും ചെയ്യും. ലഗ്രാഞ്ച് പോയിന്റ് 1 ലേക്കുള്ള യാത്ര തുടങ്ങുന്നതിനു മുൻപുതന്നെ ആദിത്യ എൽ 1 പര്യവേക്ഷണം ആരംഭിച്ചതായി ഐഎസ്ആർഒ അറിയിച്ചു. പേടകം ഭൂമിക്കു ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്ന ഡാറ്റ ശേഖരിക്കാൻ തുടങ്ങിയതായി ഐഎസ്ആർഒ എക്സിൽ കുറിച്ചു.

ഭൂമിക്കു ചുറ്റുമുള്ള കണികകളുടെ(പാർട്ടിക്കിൾ) സ്വഭാവം വിശകലനം ചെയ്യാൻ സഹായിക്കുന്ന വിവരങ്ങളാണ് ശേഖരിക്കുന്നത്. പേടകത്തിലെ സ്റ്റെപ്‌സ് എന്ന സെൻസറാണു ഭൂമിയിൽ നിന്ന് 50,000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പർ-തെർമൽ, എനർജിറ്റിക് അയോണുകളും ഇലക്ട്രോണുകളും പരിശോധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്. പേടകം ലക്ഷ്യസ്ഥാനത്തെത്തിയാലും പഠനങ്ങൾ തുടരും. ഇത് ഏറെ നിർണ്ണായക വിവരങ്ങൾ നൽകുമെന്നാണ് വിലയിരുത്തൽ.

പേടകം ശേഖരിക്കുന്ന വിവരങ്ങൾ സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉത്ഭവം, ത്വരണം, അനിസോട്രോപി എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നൽകുമെന്നാണ് ഐഎസ്ആർഒ കരുതുന്നത്.