ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നായിരുന്നായിരുന്നു വിക്ഷേപണം. രാജ്യത്തിന്റെ അഭിമാനമുയർത്തിയാണ് ചന്ദ്രയാൻ 3ന്റെ വിക്ഷേപണം വിജയകരമായത്. വിക്ഷേപിച്ച് 22 ാം മിനിറ്റിലാണ് ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്.

ഖര ഇന്ധനം ഉപയോഗിച്ചാണ് റോക്കറ്റ് പറന്നുയർന്നത്. 108.1 സെക്കൻഡിൽ, ഏകദേശം 44 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ദ്രാവക എൻജിൻ പ്രവർത്തനം ആരംഭിച്ചു. 127 സെക്കൻഡിൽ, റോക്കറ്റ് 62 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ഖര ഇന്ധന എൻജിനുകൾ വേർപെട്ടു. തുടർർന്ന് 114 കിലോമീറ്റർ ഉയരത്തിൽ എത്തിയപ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളിനെ സുരക്ഷിതമാക്കാൻ ഘടിപ്പിച്ചിരിക്കുന്ന താപകവചങ്ങൾ വേർപെട്ടു. തുടർന്ന് 305 സെക്കൻഡ് (175 കിലോമീറ്റർ ഉയരം) കഴിഞ്ഞപ്പോൾ ദ്രാവക എൻജിനുകൾ വേർപെട്ടു. തുടർന്ന് ക്രയോജനിക് എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങി. തുടർന്ന് ക്രയോജനിക് എൻജിനും പ്രവർത്തനരഹിതമായി.

ലോഞ്ച് വെഹിക്കിൾ മാർക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്. വിക്രം ലാന്ററും, പ്രജ്ഞാൻ റോവറുമാണ് വിക്ഷേപിച്ചത്. ചന്ദ്രയാൻ രണ്ടിന്റെ തുടർച്ചയാണ് ചന്ദ്രയാൻ 3 ദൗത്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാന്റർ സുരക്ഷിതമായി സോഫ്റ്റ് ലാന്റ് ചെയ്യിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഓഗസ്റ്റ് 23- 24ഓടെ ചന്ദ്രയാൻ പേടകം ചന്ദ്രനിലിറക്കാനാണ് ഐഎസ്ആർഒ കണക്കുകൂട്ടുന്നത്.

ഇനി പ്രതീക്ഷയോടെയുള്ള നീണ്ട കാത്തിരിപ്പാണ്. ഒരു മാസത്തിനുശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിപ്പ്. ദൗത്യം വിജയം കാണുമ്പോൾ ചന്ദ്രനിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും.

വിക്ഷേപണ ശേഷം ചന്ദ്രയാൻ 3 യുടെ പ്രൊപ്പൽഷൻ മോഡ്യൂൾ ലാന്റർ മോഡ്യൂളിനെ ചന്ദ്രന്റെ 100 കിലോമീറ്റർ പരിധിയിലുള്ള ഭ്രമണ പഥത്തിലെത്തിക്കും. പിന്നീട് ലാന്റർ മോഡ്യൂൾ ആണ് ചന്ദ്രനിൽ ഇറങ്ങുക. ഇതിനുള്ളിലാണ് റോവർ സ്ഥാപിച്ചിട്ടുള്ളത്. ലാന്ററിന്റെ സോഫ്റ്റ് ലാന്റിങ് ആയിരിക്കും ദൗത്യത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടം. ലാന്റിങ് വിജയകരമായാൽ റഷ്യ, യുഎസ്എ, ചൈന എന്നിവയ്ക്ക് ശേഷം ഭൂമിയിൽ സോഫ്റ്റ് ലാന്റിങ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഓഗസ്റ്റ് 23 ഓടുകൂടി ചന്ദ്രനിൽ പേടകമിറക്കാനാണ് ലക്ഷ്യമിടുന്നത്.

ഓഗസ്റ്റ് 24 ന് സോഫ്റ്റ് ലാൻഡിങ്

ചന്ദ്രയാൻ3 യുടെ ഭാഗമായ ലാൻഡർ ഓഗസ്റ്റ് 24ന് സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാൻഡറും റോവറും അടങ്ങുന്നതാണ് ചന്ദ്രയാൻ3. 2148 കിലോ ഭാരമാണ് പേടകത്തിന്റെ ആകെ ഭാരം. ലാൻഡറിന് 1,723.89 കിലോയും റോവറിന് 26 കിലോയുമാണ് ഭാരമെന്ന് ഇസ്രോ അറിയിച്ചു. ചന്ദ്രയാൻ2 പേലോഡിന് 3.8 ടൺ ഭാരമുണ്ടായിരുന്നു. 2379 കിലോ ഭാരമുള്ള ഓർബിറ്ററും, 1444 കിലോ ഭാരമുള്ളവിക്രം ലാൻഡറും, 27 കിലോ ഭാരമുള്ള റോവറുമായിരുന്നു അതിന്റെ ഘടകങ്ങൾ. ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡറിനെ സുരക്ഷിതമായി ഇറക്കുകയാണ് ചന്ദ്രയാൻ3 ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. ലാൻഡർ സുരക്ഷിതമായി ഇറങ്ങിയാൽ റോവറിനെ പുറത്തിറക്കി പരീക്ഷണങ്ങൾ നടത്തും.

ചന്ദ്രയാൻ2 സോഫ്റ്റ് ലാൻഡിങ് ശ്രമത്തിനിടെ അവസാന നിമിഷം ലാൻഡറുമായി ആശയവിനിമയം മുറിയുകയായിരുന്നു. ലാൻഡറിന്റെ കാൽ കൂടുതൽ ശക്തിപ്പെടുത്തുകയും, കൂടുതൽ സൗരോർജ്ജ പാനലുകൾ ഉൾപ്പെടുത്തിയും, മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ചന്ദ്രയാൻ 3 കുതിച്ചുയരുന്നത്. ഇത്തവണ ലാൻഡറിന് അഞ്ചിന് പകരം നാല് മോട്ടോറുകളാണ് ഉള്ളത്. സോഫ്റ്റ് വെയറിലും ചില മാറ്റങ്ങൾ വരുത്തി. ഏതെങ്കിലും ഘടകത്തിന് വീഴ്ച വന്നാലും ദൗത്യം വിജയിപ്പിക്കാനുള്ള വിധമാണ് ചന്ദ്രയാൻ3 യുടെ രൂപകൽപ്പനയെന്ന് ഇസ്രോ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.

ലാൻഡറിനെ പുറന്തള്ളിയ ശേഷം പ്രൊപൽഷൻ മൊഡ്യൂൾ വഹിക്കുന്ന പേലോഡിന്റെ ആയുല് മൂന്നു മുതൽ ആറ് മാസം വരെയാണ്. ലാൻഡറിന്റെയും, റോവറിന്റെയും ദൗത്യ ആയുസ് ഒരു ചാന്ദ്ര ദിവസം അഥവാ 14 ഭൗമ ദിനങ്ങളാണ്. കഴിഞ്ഞ തവണം ലാൻഡറിനെ വിക്രം എന്നും റോവറിനെ പ്രഗ്യാൻ എന്നും ഇസ്രോ പേരിട്ടപ്പോൾ, ഇത്തവണ പേരുകളില്ല എന്നതും ശ്രദ്ധേയമാണ്.