ന്യൂഡൽഹി: ചന്ദ്രനിൽ സൾഫറിന്റെ സാന്നിധ്യമുണ്ടെന്ന് ഉറപ്പിച്ച് ചന്ദ്രയാൻ 3. റോവറിലെ എൽഐബിഎസ് എന്ന ഉപകരണമാണ് ചന്ദ്രനിൽ സൾഫറുണ്ടെന്ന് ആദ്യം ഉറപ്പിച്ചത്. പിന്നാലെ രണ്ടാമത്തെ ഉപകരണമായ എപിഎക്സ്എസും മൂലകസാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. റോവറിലെ ഉപകരണങ്ങളുടെ പ്രവർത്തന വീഡിയോയും ഐഎസ്ആർഒ പുറത്ത് വിട്ടിട്ടുണ്ട്.

ഇന്ത്യയുടെ പ്രഥമ ചന്ദ്രപര്യവേഷണ വാഹനമായ ചന്ദ്രയാൻ 1 ചന്ദ്രോപരിതലത്തിൽ ജലാശം കണ്ടെത്തി. ചന്ദ്രയാനിൽ ഘടിപ്പിച്ചിരുന്ന നാസയുടെ മൂൺ മിനറോളജി മാപ്പറാണ് ചന്ദ്രോപരിതലത്തിലെ ജലാംശം കണ്ടെത്തിയത്. ചന്ദ്രയാനിൽ ഘടിപ്പിച്ച 11 ഉപകരണങ്ങളിൽ ഒന്നായിരുന്നു മൂൺ മാപ്പർ. ഭൗമനിലയവുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ടതിനെത്തുടർന്ന് ചന്ദ്രയാൻ1 ന്റെ പ്രവർത്തനം അവസാനിച്ചതായി ഐഎസ്ആർഒ. അറിയിച്ചത്. രണ്ടുവർഷം ലക്ഷ്യമിട്ട ദൗത്യം കാലാവധിക്ക് ഒരു വർഷവും 55 ദിവസവും മുമ്പ് നിർത്തേണ്ടിവന്നെങ്കിലും ഉദ്ദേശ്യലക്ഷ്യങ്ങളിൽ 95 ശതമാനവും പൂർത്തിയാക്കിയതായിരുന്നു ചന്ദ്രയാൻ ഒന്ന്. എന്നാൽ ചന്ദ്രയാന്റെ മൂന്നാംപതിപ്പ് എല്ലാ അർത്ഥത്തിലും വിജയമാകുകയാണ്. ഇതിന്റെ സൂചനയാണ് അതിവേഗ നിരീക്ഷണ ഫലങ്ങൾ. സർഫറുണ്ടെന്ന് തിരിച്ചറിഞ്ഞത് അതിനിർണ്ണായകമാണ്.

പ്രഗ്യാൻ റോവറിലുള്ള ആൽഫ പാർട്ടിക്കിൾ എക്‌സറേ സ്പെട്രോമീറ്റർ (എപിഎക്‌സ്എസ്) എന്ന ശാസ്ത്രീയ ഉപകരണമാണ് സൾഫറിന്റെ സാന്നിധ്യം ഉറപ്പാക്കിയത്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്‌സ്എസ് പരിശോധിക്കുന്നത്. ചന്ദ്രനിൽ സൾഫർ രൂപപ്പെടാനിടയാക്കിയ സാഹചര്യത്തെ കുറിച്ചു വിശദീകരിക്കാൻ ശാസ്ത്രലോകത്തിന് ആൽഫാ പാർട്ടിക്കിൾ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററിലെ ഡേറ്റകൾ സഹായകമാവുമെന്നാണു കരുതുന്നത്.

കഴിഞ്ഞ ദിവസം പ്രഗ്യാൻ റോവറിലുള്ള ലേസർ ഇന്ത്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്‌കോപ് (ലിബ്‌സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് സൾഫർ സാന്നിധ്യം സ്ഥിരീകരിച്ചത്. ലിബ്‌സ് അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കൺ, മഗ്‌നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. ഇതുകൂടാതെ ചന്ദ്രോപരിതലത്തിലെ ഗർത്തം ഒഴിവാക്കാൻ റോവർ തിരിയുന്നതിന്റെ ദൃശ്യങ്ങളും ഇസ്റോ പുറത്തുവിട്ടു. വിക്രം ലാൻഡർ പകർത്തിയ വിഡിയോയാണ് പുറത്തുവിട്ടത്.

ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ശേഷമുള്ള ലാൻഡറിന്റെ ആദ്യ ചിത്രമാണിത്. 'ദൗത്യത്തിന്റെ ചിത്രം'('ഇമേജ് ഓഫ് ദ് മിഷൻ' ) എന്ന കുറിപ്പോടൊണ് ഐഎസ്ആർഒ റോവറിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത്. റോവറിൽ പ്രത്യേകമായി ഘടിപ്പിച്ചിരിക്കുന്ന നാവിഗേഷൻ കാമറയാണ് ലാൻഡറിന്റെ ചിത്രം പകർത്തിയത്. ബംഗളൂരുവിലെ ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസാണ് കാമറ വികസിപ്പിച്ചത്. സോഫ്റ്റ്ലാൻഡിംഗിന് പിന്നാലെ എടുത്ത മിക്ക ചിത്രങ്ങളും ഐഎസ്ആർഒ പുറത്തു വിട്ട് കഴിഞ്ഞു. ചന്ദ്രയാനിലെ ലിബ്‌സ്, എപിഎക്‌സ്എസ് എന്നീ ഉപകരണങ്ങൾ കഴിഞ്ഞ ദിവസം മുതലാണ് പ്രവർത്തനം തുടങ്ങിയത്. സ്വയം വിലയിരുത്തിയതും റോവറിൽനിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ മുഖേന ബെംഗളുരു ബയലാലുവിലെ ഡീപ് സ്പേസ് നെറ്റ്‌വർക്ക് ആന്റിനകളിലേക്കാണു കൈമാറുന്നത്.

നേരിട്ടു വിവരം കൈമാറാൻ വിക്രമിനു ശേഷിയുണ്ട്. തുടർന്ന് ബെംഗളുരുവിലെ ഇസ്ട്രാക് കൺട്രോൾ സ്റ്റേഷൻ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിനു തടസ്സം നേരിട്ടാൽ ചന്ദ്രയാൻ2 ഓർബിറ്റർ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആർഒയെ സഹായിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങി സഞ്ചാരത്തിലായ പ്രഗ്യാൻ റോവർ വിക്രം ലാൻഡറിന്റെ ചിത്രം പകർത്തിയിരുന്നു.