സൂര്യന്റെ ഉപരിതലത്തിൽ നടന്ന ഒരു വിസ്ഫോടനത്തിന്റെ ചിത്രങ്ങൾ നാസയുടെ സോളാൾ ഡൈനമിക്സ് ഒബ്സർവേറ്ററി ക്യാമറയിൽ പകർത്തി. ഇക്കഴിഞ്ഞ മാർച്ച് 3 ന് നടന്ന വിസ്ഫോടനത്തിൽ ഭൂമിയുടെ പത്തിരട്ടിയോളം വലിപ്പത്തിലുള്ള സൗരജ്വാലയാണ് പുറന്തള്ളപ്പെട്ടത്. മാത്രമല്ല, അതുമൂലമുണ്ടായ ഹ്രസ്വ തരംഗങ്ങൾ തെക്കും വടക്കും അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ താത്ക്കാലിക റേഡിയോ ബ്ലാക്കൗട്ടിന് കാരണമായി.

ഏഴു മിനിറ്റോളം സ്ഫോടനം നീണ്ടുനിന്നു. സൂര്യന്റെ പ്രതലത്തിൽ മുകളിൽ വലതുഭാഗത്തുള്ള എ അർ 3234 എന്ന സൺസ്പോട്ടിലാണ് സ്ഫോടനം ഉണ്ടായത് എന്ന് സ്പേസ് വെതർ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിലാണ് ഈസൺസ്പോട്ട് ആദ്യമായി കണ്ടെത്തുന്നത്. എന്നാൽ, അതിനു ശേഷം ഇതിന്റെ വലിപ്പം നാലിരട്ടി ആയതായി നാസ പറയുന്നു.

ഇതിന്റെ ഫലമായി വിമാന സിഗ്‌നലുകളും ഹാം റേഡിയയുമൊക്കെ അല്പ സമയം നിശ്ചലമാവുകയോ, അസാധാരണ സ്വഭാവങ്ങൾ പ്രദർശിപ്പിക്കുകയോ ചെയ്തു. സൗരജ്വാലക്ക് ശേഷം ഒരു മണിക്കൂർ വരെ 30 ഹേർട്സ് ആവൃത്തിക്ക് താഴെയുള്ള തരംഗങ്ങളിൽ ഇതിന്റെ പ്രഭാവം ദൃശ്യമായി എന്നാണ് സ്പേസ് വെതർ റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ഫലമായി ഊർജ്ജസമ്പന്നമായ അതീവ താപനിലയിലുള്ള വാതകങ്ങൾ സൗരോപരിതലത്തിൽ നിന്നും വിസർജ്ജിക്കപ്പെട്ടതായും കരുതപ്പെടുന്നു.

കൊറോണൽ മാസ് ഇജക്ഷൻ എന്ന റിയപ്പെടുന്ന ഈ പ്രതിഭാസത്തിൽ സൂര്യന്റെ കൊറോണയിൽ നിന്നുള്ള കണികകൾ വിസർജ്ജിക്കപ്പെടുകയാണ് ചെയ്യുക. പ്ലാസ്മയും കാന്തിക വലയും അടങ്ങിയ അത്തരം വിസർജ്ജനങ്ങൾക്ക് ബഹിരാകാശ കാലാവസ്ഥയെ സ്വാധീനിക്കാൻ കഴിയും. മാത്രമല്ല, കൃത്രിമ ഉപഗ്രഹങ്ങൾ, ഭൂമിയിലെ പവർ ഗ്രിഡുകൾ എന്നിവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ഭൂമിയുടെ പത്തിരട്ടി വലിപ്പമുള്ള ഈ സൗരജ്വാല ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സൗരജ്വാലയാണ്. ഒരു ബില്യൺ ഹൈഡ്രജൻ ബോംബുകൾ പൊട്ടുമ്പോഴുണ്ടാകുന്നതിനു തുല്യമായ ഊർജ്ജമാണ് ഈ സ്ഫോടനത്തിൽ ഉദ്പാദിപ്പിക്കപ്പെട്ടത്. ഏതായാലും ഭൂമിക്ക് ഈ സ്ഫോടനത്തിൽ കാര്യമായ പരിക്കുകൾ ഒന്നും ഏറ്റിട്ടില്ല എന്നത് ആശ്വാസകരം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കഴിഞ്ഞ മാസം സൂര്യന്റെ ഉത്തര ധ്രുവത്തിൽ നടന്ന സൗര വിസ്ഫോടനവും നാസ പകർത്തിയിരുന്നു.