വിക്ഷേപണത്തിൽ ഒരാഴ്‌ച്ചക്കുള്ളിൽ നേരിട്ട രണ്ടാമത്തെ പരാജയം എലൺ മസ്‌കിന്റെ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പിനെ ഒരു അഗ്‌നിഗോളമാക്കിമാറ്റി. ലോകത്തിലെ തന്നെ ഏറ്റവും വലുതും ശക്തിയേറിയതുമായ ബഹിരാകാശയാനം സൗത്ത് ടെക്സാസിൽ നിന്നും പറന്നുയർന്നു. അങ്ങനെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയെങ്കിലും, റോക്കറ്റ് വേർപെടാൻ പരജയപ്പെട്ടതോടെ മെക്സിക്കൊ ഉൾക്കടലിനു മുകളിൽ വെച്ച് തല കുത്തുകയായിരുന്നു. വെറും നാലു മിനിട്ടുകൊണ്ട് ഒരു മഹാദൗത്യത്തിന് വിരാമമിട്ട് ആകാശത്ത് ഒരു അഗ്‌നിഗോളമായി റോക്കറ്റ് എരിഞ്ഞടങ്ങി.

അതേസമയം, ഇതൊരു സമ്പൂർണ്ണ പരാജയമാണെന്ന് സ്പേസ് എക്സോ എലൺ മസ്‌കോ സമ്മതിക്കുന്നില്ല, ലോഞ്ചിങ് പാഡിൽ നിന്നും ഉയർന്ന് പൊങ്ങിയതു തന്നെ ഒരു വിജയമാണെന്നാണ് അവർ അവകാശപ്പെടുന്നത്. റോക്കറ്റിന്റെ അന്ത്യം എരിഞ്ഞടങ്ങിത്തന്നെയായിരിക്കും എന്ന് വ്യക്തമാക്കിയ കമ്പനി, അതിനു മുൻപായി അത് ഭൂമിയെ ഒരു മണിക്കൂറോളം ഭ്രമണം ചെയ്യുകയും പിന്നീട് പസഫിക് സമുദ്രത്തിൽ പതിക്കുകയും ചെയ്യുന്ന രൂപത്തിലായിരുന്നു രൂപകല്പന ചെയ്തിരുന്നതെന്നും വ്യകതമാക്കി.

ഏകദേശം 3 ബില്യൺ ഡോളറിനും 10 ബില്യൺ ഡോളറിനും ഇടയിൽ ചെലവ് വരുമെന്ന് മസ്‌ക് തന്നെ അവകാശപ്പെട്ട ഈ പദ്ധതി വിജയിക്കുവാനുള്ള സാധ്യത അൻപത് ശതമാനം മാത്രമാണെന്നും മസ്‌ക് കഴിഞ്ഞമാസം പറഞ്ഞിരുന്നു. ഇത്തരത്തിൽ പരാജയപ്പെട്ട പരീക്ഷണങ്ങളിൽ നിന്നാണ് വിജയം ഉണ്ടാകുന്നത് എന്ന് പറഞ്ഞ മസ്‌ക്, ഇത്, സ്റ്റാർഷിപ്പിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ പാഠങ്ങൾ നൽകുന്നു എന്നും പറഞ്ഞു. ലോകത്ത് ഇന്നു വരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയരം കൂടിയിയ റോക്കറ്റാണിത്. ഒരു 40 നില കെട്ടിടത്തിന്റെ ഉയരമുണ്ട് ഇതിന്.

സ്റ്റാർഷിപ്പ് അതിന്റെ 33 റാപ്റ്റർ എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് ടെക്സാസിലെ ബോക്കാ ചീക്കയിൽ നിന്നും മണിക്കൂറിൽ 2000 കിലോമീറ്ററോളം വേഗത്തിൽ പറന്നുയർന്നപ്പോൾ പദ്ധതിയുടെ ആദ്യ ഘട്ടം വിജയത്തിൽ എത്തുകയായിരുന്നു. സ്പെസ് എക്സിലെ ജീവനക്കാർക്കൊപ്പം ലോകമെമ്പാടും ഈ വിക്ഷേപണം വീക്ഷിച്ചിരുന്നവരും ആർപ്പു വിളിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 25 മൈൽ മുകളിൽ വരെ ഇതെത്തി.

ഇവിടെ വെച്ച് ബൂസ്റ്റർ വേർപെടുകയും മെക്സിക്കൻ ഉൾക്കടലിൽ പതിക്കുകയും ചെയ്യേണ്ടിയിരുന്നതാണ്. എന്നാൽ, അതുണ്ടായി, ഏതാനും സെക്കന്റുകൾക്കകം റോക്കറ്റ് തിരിയുകയായിരുന്നു. പിന്നെ ഒരു അഗ്‌നിഗോളമായി മാറി. ഇപ്പോൾ ഒന്നിലധികം സ്റ്റാർഷിപ്പ് റോക്കറ്റുകൾ നിർമ്മിക്കുന്ന സ്പേസ് എക്സ് അതിൽ ഒന്ന് ഈ വർഷം അവസാനിക്കുന്നതിനു മുൻപ് തന്നെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചൊവ്വയിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ബഹിരാകാശ യാനം എന്ന മസ്‌കിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നതിനു മുൻപായി റോക്കറ്റ് ഒരു വട്ടം ഭൂമിയെ ഭ്രമണം ചെയ്ത് പസഫിക് സമുദ്രത്തിൽ പതിച്ച് സാങ്കേതിക വിദ്യയുടെ കൃത്യത തെളിയിക്കണം എന്ന് അവർ ആഗ്രഹിക്കുന്നു.

ഭൂമിയിൽ നിന്നും ചന്ദ്രനേക്കാൾ 250 മടങ്ങ് ദൂരത്തിലുള്ള ചൊവ്വയിലേക്ക് 100 പേരെ ഒരു സമയം കൊണ്ടുപോകാവുന്ന വിധത്തിലാണ് സ്റ്റാർഷിപ്പുകൾ രൂപകല്പന ചെയ്യുന്നത്. എന്നാൽ, ഇതിന്റെ വിശദാംശങ്ങൾ ഒന്നും തന്നെ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. ചൊവ്വാക്ക് പുറമെ ഒരു ചന്ദ്ര ദൗത്യവും എലൺ മസ്‌ക് ഉന്നം വയ്ക്കുന്നുണ്ട്. ചന്ദ്രനിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ആർടെമിസ് മൂന്ന് ദൗത്യത്തിൽ ആദ്യമായി ഒരു വനിതയേയും, വെള്ളക്കാരനല്ലാത്ത ഒരു വ്യക്തിയെയും ചന്ദ്രനിൽ എത്തിക്കാനാണ് മസ്‌ക് പരിപാടി തയ്യാറാക്കുന്നത്. 2025 ൽ ഇത് സാധ്യമാകുമെന്നാണ് അവർ പറയുന്നത്.