നുഷ്യ നിർമ്മിതമല്ലാത്ത ഒന്നിലധികം യു എഫ് ഒ (അൺ ഐഡന്റിഫൈഡ് ഫ്ളയിങ് ഒബ്ജക്ട്സ്) അമേരിക്കൻ സർക്കാർ കണ്ടെത്തിയിട്ടുണ്ട് എന്ന് ഒരു മുൻ അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറയുന്നു. മാത്രമല്ല, തകർന്ന യു എഫ് ഓകൾക്കിടയിൽ നിന്ന് മരണമടഞ്ഞ പൈലറ്റുമാരുടെ മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അയാൾ പറയുന്നു.

മുൻ വ്യോമ സൈനികനും നാഷണൽ ജിയോസ്പേഷ്യൽ ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥനും ആയ ഡേവിഡ് ചാൾസ് ഗ്രഷ് എന്ന് വ്യക്തിയാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. മാത്രമല്ല, അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യ പഠിച്ച് പുത്തൻ ആയുധങ്ങൾ നിർമ്മിക്കാനുള്ള അതീവ രഹസ്യ ശ്രമത്തിലാണ് അമേരിക്കയും സഖ്യകക്ഷികളെന്നും അയാൾ ആരോപിക്കുന്നു.

ക്ലാസിഫൈഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന, ഇതിനുള്ള തെളിവുകൾ പുറത്താക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്സിനും ഇന്റലിജൻസ് കമ്മ്യുണിറ്റി ഇൻസ്പെക്ടർ ജനറല്ക്കും പരാതി നൽകിയതിനു പിറകെ, മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. താഴെ ഇറങ്ങിയതോ തകർന്ന് വീണതോ ആയ നിരവധി അന്യഗ്രഹ വാഹനങ്ങൾ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ കണ്ടെടുത്തിട്ടുണ്ടെന്ന് ഇയാൾ പറയുന്നു. ഒപ്പം മരണമടഞ്ഞ അന്യഗ്രഹ ജീവികളുടെ മൃതദേഹങ്ങളും.

അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള അൺഐഡന്റിഫൈഡ് ഏരിയൽ ഫിനോമിന (യു എ പി) ടാസ്‌ക് ഫോഴ്സിന്റെ ഭാഗമായി പ്രവർത്തിച്ച വ്യക്തിയാണ് ഗ്രഷ്. യു എഫ് ഓകളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻസിയാണിത്. പിന്നീട് ഇത് ഓൾ ഡൊമയ്ൻ അനോമലി റെസൊല്യൂഷൻ ഓഫീസ് (ആരോ) എന്ന പേരിൽ വിപുലീകരിച്ച് ജലത്തിനടിയിലെ വസ്തുക്കളെ കുറിച്ചുള്ള അന്വേഷണവും നടത്തുന്നുണ്ട്.

ഇപ്പോൾ ജോലിചെയ്തവും വിരമിച്ചവരുമായി നിരവധി ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് ഗ്രഷ് പറയുന്നത് ഇത് സംബന്ധിച്ച സുപ്രധാന കാര്യങ്ങളെല്ലാം തന്നെ യു എ പി ടാസ്‌കി ഫോഴ്സിൽ നിന്നും മറച്ചു പിടിച്ചിരിക്കുകയാണ് എന്നാണ്. താൻ മനസ്സിലാക്കിയത്, അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യയിൽ റിവേഴ്സ് എഞ്ചിനീയറിങ് നടത്തി അത് മനസ്സിലാക്കാനുള്ള രഹസ്യ ശ്രമം നടക്കുന്നുണ്ട് എന്നാണെന്നും അയാൾ പറഞ്ഞു. ഇക്കാര്യം പക്ഷെ ടാസ്‌ക് ഫോഴ്സ് ഉദ്യോഗസ്ഥരിൽ നിന്നും മറച്ചു പിടിച്ചിരിക്കുകയാണ്.

വീണ്ടെടുത്ത അന്യഗ്രഹ വാഹനങ്ങളുടെ ചിത്രങ്ങൾ താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് ;പറഞ്ഞ ഗ്രഷ്, പക്ഷെ അത് കണ്ടിട്ടുള്ള നിരവധി പേരോട് താൻ സംസാരിച്ചിട്ടുണ്ട് എന്നും പറഞ്ഞു. എന്നാൽ, ഗ്രഷിന്റെ അവകാശവാദങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പ്രതിരോധ വകുപ്പിന്റെ വക്താവ് അറിയിച്ചത്.

ഓരോ വ്യക്തിക്കും മുന്നോട്ട് വന്ന മുൻകാല സംഭവങ്ങൾ വിവരിക്കാനുള്ള അവസരം ആരോ ഒരുക്കിയിട്ടുണ്ടെന്നും അതിന്റെ സമഗ്രമായ റിപ്പോർട്ട് 2024 ജൂലായിൽ കോൺഗ്രസ്സിന് സമർപ്പിക്കുമെന്നും വക്താവ് അറിയിച്ചു.