ടുത്ത ഉഷ്ണ തരംഗങ്ങൾ ആഞ്ഞു വീശുന്നതിനിടയിൽ ഈ ജൂലായ് മാസം, കഴിഞ്ഞ 1,20,000 വർഷക്കാലത്തെ ഏറ്റവും ചൂടേറിയ മാസമായെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. ഇനിയും ഏതാനും ദിവസങ്ങൾ കൂടി ബാക്കി നിൽക്കുമ്പോഴും 2019 ലെ റെക്കോർഡ് തകർത്തു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ആഗോള താപന യുഗത്തിൽ നിന്നും ആഗോള തിളക്കൽ യുഗത്തിലേക്ക് ഭൂമി കടന്നിരിക്കുന്നു എന്നാണ് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞത്.

ഇപ്പോൾ അനുഭവപ്പെടുന്ന അധിക താപം പ്രധാനമായും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മനുഷ്യന്റെ അസ്തിത്വത്തിനു തന്നെ ഭീഷണി എന്നാണ് കാലാവസ്ഥാ വ്യതിയാനത്തെ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ വിശേഷിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ഇനിയുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ചൂടേറിയ മാസം എന്ന റെക്കോർഡ് ഈ ജൂലായ് തകർത്തതിൽ പക്ഷെ ശാസ്ത്രലോകം തീരെ അദ്ഭുതപ്പെടുന്നില്ല. കഴിഞ്ഞ ആഴ്‌ച്ചകളിൽ തന്നെ ഇത് സംഭവിക്കും എന്നതിന്റെ ശക്തമായ സൂചനകൾ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 6 ആണ് ഇതുവരെ ആധുനിക ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ചൂടേറിയ ദിനമായത്. അതു കൂടാതെ, ഏക്കാലത്തേയും ചൂടേറിയ 23 ദിവസങ്ങൾ ഈ മാസം രേഖപ്പെടുത്തുകയും ചെയ്തു എന്ന് കോപ്പർ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് പറയുന്നു.

ജൂലായ് മാസത്തെ ആദ്യ 25 ദിവസങ്ങളിലെ ശരാശരി താപനില 16.95 ഡിഗ്രി സെൽഷ്യസ് ആണ്. ഇതിനു മുൻപ് രേഖ്ബപ്പെടുത്തിയ ഏറ്റവും കൂടിയ ശരാശരി പ്രതിമാസ താപനില 2019 ജൂലായ് മാത്തെ 16.63 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇത് ഏറ്റവും ചൂടേറിയ ജൂലായ് മാസം മാത്രമല്ല, ഏറ്റവും ചൂടേറിയ മാസം തന്നെയായി മാറുകയാണ്.

ഇതിന് സമാനമായ ഒരു അന്തരീക്ഷ സ്ഥിതി കണ്ടെത്തണമെങ്കിൽ ലക്ഷക്കണക്കിന് വർഷങ്ങൾ പുറകോട്ട് പോകേണ്ടി വരും എന്നാണ് വിദഗ്ദ്ധർ പറയുന്നത്.