മോസ്‌കോ: യുക്രെയിനുമായി പൊരിഞ്ഞ യുദ്ധത്തിനിടെ, ചാന്ദ്ര ദൗത്യത്തിന് ഇറങ്ങിയ റഷ്യയ്ക്ക് അപ്രതീക്ഷിത പ്രതിസന്ധി. ലാൻഡിങ്ങിന് മുന്നോടിയായി നടക്കേണ്ട പേടകത്തിന്റെ ഭ്രമണപഥ മാറ്റം നടന്നില്ല. സാങ്കേതിക പ്രശ്‌നം പരിശോധിച്ചു വരികയാണെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് വ്യക്തമാക്കി. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 ഓഗസ്റ്റ് 21ന് ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി.

50 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള റഷ്യയുടെ ആദ്യ ദൗത്യത്തിൽ പേടകത്തെ ബുധനാഴ്ച വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ദക്ഷിണ ധ്രുവത്തിൽ തിങ്കളാഴ്ച പേടകത്തെ ഇറക്കാൻ ലക്ഷ്യമിട്ടിരുന്ന ദൗത്യം ഈ സംഭവം കൊണ്ട് വൈകുമോ എന്ന് റോസ്‌കോസ്‌മോസ് വ്യക്തമാക്കിയില്ല.

തങ്ങളുടെ ബഹിരാകാശ മേഖല പര്യവേക്ഷണങ്ങൾക്ക് കുതിപ്പേകാനാണ് റഷ്യ ചന്ദ്രനിലേക്ക് പേടകം അയച്ചത്.  ലൂണ-25 ആണ് ഓഗസ്റ്റ് 11 ന് ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്.

1976 ൽ യു എസ് എസ് ആർ ആയിരിക്കെയാണ് മോസ്‌കോയുടെ ആദ്യ ചാന്ദ്രദൗത്യം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയ ശേഷം മൂന്നു മുതൽ ഏഴുദിവസം എടുത്തായിരിക്കും താഴേക്കിറക്കം എന്നാണ് റോസ്‌കോസ്‌മോസ് പറഞ്ഞിരുന്നത്.

ചരിത്രത്തിൽ ആദ്യമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ബഹിരാകാശ പേടകമിറങ്ങും. ഇതുവരെ ഭൂമധ്യരേഖാ മേഖലയിലാണ് എല്ലാവരും ഇറങ്ങിയിരുന്നത്, റോസ്‌കോസ്മോസ് ഉദ്യോഗസ്ഥൻ അലക്സാണ്ടർ ബ്ലോഖിൻ പറഞ്ഞു. ഓഗസ്റ്റ് 21 ഓടെ ലൂണ-25 ചന്ദ്രനിൽ ഇറക്കാനാണ് റഷ്യ ലക്ഷ്യമിട്ടത്. ഓഗസ്റ്റ് 23 നാണ് ചന്ദ്രയാൻ-3 ഇറങ്ങുന്നത്. ആരാദ്യം എത്തും എന്നതിലാണ് ശാസ്ത്രലോകത്തിന്റെ കൗതുകം.

ഇതിനുമുൻപ് മൂന്ന് രാജ്യങ്ങൾ മാത്രമാണ് ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. സോവിയറ്റ് യൂണിയൻ, യു.എസ്., ചൈന എന്നീ രാജ്യങ്ങളാണവ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ജൂലായ് 14-നാണ് ചാന്ദ്രയാൻ മൂന്ന് പേടകം വിക്ഷേപിച്ചത്.

ലൂണ-25 ചന്ദ്രനിൽ ഒരുവർഷത്തോളം നീണ്ട ദൗത്യത്തിനായാണ് പുറപ്പെട്ടിരിക്കുന്നത്. മണ്ണിന്റെ സാമ്പിളുകൾ എടുത്ത് പരിശോധിക്കുക, ദീർഘകാല ശാസ്ത്രീയ ഗവേഷണം നടത്തുക എന്നിവയും ലക്ഷ്യങ്ങളിൽ പെടുന്നു. എന്തായാലും, യുക്രെയിനുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യക്ക് ഈ ദൗത്യം വിജയിച്ചാൽ, വലിയൊരു നേട്ടമായിരിക്കും. തങ്ങൾക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം തുടരുന്നെങ്കിലും, റഷ്യയുടെ ബഹിരാകാശ പരിപാടി തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കിയിരിക്കുന്നത്.