സൗരയൂഥത്തിന് പുറത്ത് സൃഷിടിക്കപ്പെട്ട വസ്തുക്കൾ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ നടത്തുന്ന ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസർ ആവി ലോയിബ് പറയുന്നത് ആവരുടെ സംഘം ഇക്കഴിഞ്ഞ ജൂണിൽ പസഫിക് സമുദ്രത്തിൽ നിന്നും കണ്ടെത്തിയ ലോഹകഷണങ്ങൾ നക്ഷത്രാന്തരീയ മാധ്യമ (സൂര്യന്റെയും മറ്റ് നക്ഷത്രങ്ങളുടെയും അന്തരീക്ഷങ്ങൾക്കിടയിലുള്ള സ്ഥലം) ത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്ന് പ്രാഥമിക പഠനത്തിൽ തെളിഞ്ഞു എന്നാണ്.

പാപ്പുവ ന്യു ഗിനിയയുടെ തീരത്ത് 2014-ൽ തകർന്ന, ഛിന്നഗ്രഹത്തിന് സമാനമായ ഒരു വസ്തുവിന്റെ അവശിഷ്ടങ്ങളായിരുന്നു ഇവർക്ക് ലഭിച്ചത്. അത് ഏതെങ്കിലും അന്യഗ്രഹ വാഹനങ്ങളുടെ അവശിഷ്ടങ്ങളാകാനുള്ള സാധ്യതയും പ്രൊഫസർ ലിയോബ് തള്ളിക്കളയുന്നില്ല. പര്യവേഷണത്തിനിടയിൽ ഏകദേശം 700 ഓളം ലോഹ ഗോളങ്ങളായിരുന്നു സംഘത്തിന് ലഭിച്ചത്. അതിൽ 57 എണ്ണത്തോളം പഠന വിധേയമാക്കിയപ്പോൾ, അതിൽ പ്രകൃതിദത്തമായതോ മനുഷ്യ നിർമ്മിതമയായതോ ആയ ലോഹ സങ്കരങ്ങൾ കാണാൻ കഴിഞ്ഞില്ല.

എന്നാൽ, ഈ ഗോളങ്ങൾ പ്രകൃതിദത്തമായതോ അതല്ല, കൃത്രിമമായി നിർമ്മിച്ചതോ ആണെന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഉത്തരം തേടുന്ന അടുത്ത ചോദ്യം ഇതാണെന്നാണ് പ്രൊഫസർ ലിയോബ് പറയുന്നത്. ഇത് ചരിത്രപരമായ ഒരു കണ്ടുപിടുത്തമാണെന്നാണ് പ്രൊഫസർ ലിയോബ് അവകാശപ്പെടുന്നത്. കാരണം, ഇതിനു മുൻപൊന്നും സൗരയൂഥത്തിന് പുറത്തു നിന്നും എത്തിയ ഒരു വലിയ വസ്തുവിൽ മനുഷ്യൻ പഠനം നടത്തിയിട്ടില്ല.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ കോസ്മോ കെമിസ്ട്രി പരീക്ഷണശാലയിലായിരുന്നു, ഈ ചെറു ഗോളങ്ങളുടെ രാസസംയോഗത്തെ കുറിച്ചുള്ള പഠനം നടത്തിയത്. പരീക്ഷണത്തിന് നേതൃത്വം നൽകിയ സ്റ്റീൻ ജേക്കബ്സൺ അതിന്റെ ഫലം പറഞ്ഞപ്പോൾ താൻ അത്ഭുതപ്പെട്ടു എന്നാണ് പ്രൊഫസർ ലിയോബ് പറയുന്നത്. ആഗോളാടിസ്ഥാനത്തിൽ തന്നെ പ്രശസ്തനായ ജിയോകെമിസ്റ്റാണ് സ്റ്റീൻ. യാതൊരു വിധ മുൻവിധികളോ പക്ഷപാതിത്വമോ ഇല്ലാതെ പരീക്ഷണങ്ങളെ സമീപിക്കുന്ന വ്യക്തികൂടിയാണദ്ദേഹം എന്നും പ്രൊഫസർ ലിയോബ് പറഞ്ഞു.

ഇനിയും കൂടുതൽ പരീക്ഷണങ്ങളും പഠനങ്ങളും നടത്തിയാൽ മാത്രമേ, ആ ചെറുഗോളങ്ങൾ, ബഹിരാകാശത്തു നിന്നെത്തിയ ഏതെങ്കിലും ശിലകളുടെ ഭാഗങ്ങളാണോ അതോ അന്യഗ്രഹ വാഹന അവശിഷ്ടങ്ങളാണോ എന്ന് അറിയാൻ കഴിയൂ എന്നും പ്രൊഫസർ ലിയോബ് പറഞ്ഞു. ഇത് സൗരയൂഥത്തിന് പുറത്തു നിന്നും എത്തിയതാണ് എന്നും മാത്രമാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ഇവ ദ്രാവക തുള്ളികളായിരുന്നു എന്നും, പിന്നീട് ഘനീഭവിച്ച് ഖര ഗോളങ്ങൾ ആയതാണെന്നുമാണ് അനുമാനിക്കുന്നത്.

ബെറിലിയം, ലാന്ഥനം, യുറേനിയം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഗോളങ്ങളിൽ ഇരുമ്പിന്റെയും റെനിയത്തിന്റെയും സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിൽ അതീവ വിരളമായി മാത്രം കണ്ടെത്തുന്ന പദാർത്ഥമാണ് റേനിയം. ഈ മൂലകങ്ങൾ ഭൂമിയിലും ഉണ്ടെങ്കിലും, അവ സംയോജിച്ച് ലോഹ സങ്കരമായിരിക്കുന്ന രീതി പക്ഷെ ഭൂമിയിൽ കണ്ടിട്ടില്ല എന്നാണ് പ്രൊഫസർ പറഞ്ഞത്. മാത്രമല്ല, മനുഷ്യൻ പരീക്ഷണങ്ങൾ നടത്തുന്ന ചന്ദ്രനിലോ ചൊവ്വയിലോ, ഇടക്കിടെ ഭൂമിയിൽ പതിക്കുന്ന ഉൽക്കകളിലോ ഇത്തരമൊരു രാസ ഘടനയുള്ള ലോഹസങ്കരങ്ങൾ കണ്ടെത്തിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

അതുകൊണ്ട് തന്നെ തികച്ചും വ്യത്യസ്തമായ മറ്റൊരു സൗരയൂഥത്തിൽ ആയിരിക്കണം ഇവ രൂപപ്പെട്ടിരിക്കുന്നത്. കൂറ്റുതൽ പഠനങ്ങൾക്ക് ശേഷം ഇതിന്റെ സത്യാവസ്ഥ കണ്ടെത്താനാകുമെന്നാണ് പ്രൊഫസർ ലിയോബും കൂട്ടരും പ്രത്യാശിക്കുന്നത്. 2017- ൽ നക്ഷാത്രാന്തര മാധ്യമത്തിൽ നിന്നുള്ള ഔമൗമുവ എന്നൊരു വസ്തു ഭൂമിക്ക് സമീപത്തു കൂടി കടന്നു പോയിരുന്നു. അത് സ്വാഭാവികമായ ഒരു പ്രതിഭാസമാണെന്ന് പല ശാസ്ത്രജ്ഞരും വിശ്വസിച്ചിരുന്നപ്പോൾ, മറ്റേതോ ഗ്രഹത്തിൽ നിന്നുള്ളതാണെന്നായിരുന്നു പ്രൊഫസർ ലിയോബ് വാദിച്ചിരുന്നത്.