ന്യഗ്രഹ ജീവികൾ എന്നും മനുഷ്യന്റെ ചിന്തയേയും ഭാവനയെയും ഏറെ മഥിച്ചിരുന്നവയാണ്. ഏറെ കഥകളും സിനിമകളുമൊക്കെ അതുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു അന്യഗ്രഹ ജീവിയുടെ ശരീരഭാഗങ്ങളുമയി ഒരു അന്യഗ്രഹ ജീവി അന്വേഷകൻ മെക്സിക്കൻ കോൺഗ്രസ്സിലെ എത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി അന്യഗ്രഹ ജീവികളെ കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകുന്ന ജെയ്മി മൗസ്സാൻ എന്ന ഗവേഷകനാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച മെക്സിൻ കോൺഗ്രസ്സിൽ പങ്കെടുത്ത ശാസ്ത്രജ്ഞരെ ഞെട്ടിച്ചത്.

അന്യഗ്രഹ ജീവികളുടേതെന്ന് അവകാശപ്പെട്ട് രണ്ട് മൃതശരീര ഭാഗങ്ങളാണ് അദ്ദേഹം അവിടെ പ്രദർശിപ്പിച്ചത്. ജനൽ പാളികളുള്ള പെട്ടികളിൽ പ്രദർശിപ്പിച്ച ഈ ശരീരങ്ങൾ ഭൂമിയിലെ പരിണാമത്തിന്റെ ഭാഗമല്ല എന്ന് അവർ അവകാശപ്പെടുന്നു. ഇവയുടെ ജനിതകഘടനയുടെ 30 ശതമാനം ഇപ്പോഴും അറിയപ്പെടാത്ത രഹസ്യമായി തുടരുന്നുവെന്ന് ഗവേഷകരെ ഉദ്ധരിച്ചുകൊണ്ട് മെക്സിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെറുവിലെ കുസ്‌കോയിൽ നിന്നാണ് ഇവ കണ്ടെടുത്തത് എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

നാഷണൽ ഓട്ടോണോമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ നടത്തിയ കാർബൺ ഡേറ്റിംഗിൽ, മൂന്ന് വിരലുകളുള്ള കൈകളോടു കൂടിയ, പല്ലുകൾ ഇല്ലാത്ത ഈ ശരീരഭാഗങ്ങൾക്ക് 1,000 വർഷം പഴക്കമുള്ളതായി തെളിഞ്ഞു എന്നാണ് ജെയ്മി മൗസ്സാൻ അവകാശപ്പെടുന്നത്. വാർത്ത പുറത്ത് വന്നതോടെ ഗൂഢാലോചന സിദ്ധാന്തക്കാരും സമൂഹമാധ്യമങ്ങളിൽ ഉഷാറായി. ഇവ അന്യഗ്രഹ ജീവികളാണോ അല്ലയോ എന്നത് നമുക്കറിയില്ല, എന്നാൽ ഇവർ അതീവ ബുദ്ധിശാലികളായിരുന്നു, ഇവർ നമ്മോടൊപ്പം ഒരുകാലത്ത് ജീവിച്ചിരുന്നു. ഇവ ചരിത്രം തിരുത്തി എഴുതിയേക്കും എന്നായിരുന്നു മൗസ്സാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

ഈ പ്രപഞ്ചത്തിൽ നമ്മൾ ഒറ്റക്കല്ലെന്ന സത്യം നാം അംഗീകരിച്ചേ മതിയാകൂ എന്നായിരുന്നു കോൺഗ്രസ്സിൽ, ഈ സ്പെസിമെനുകൾ പ്രദർശിപ്പിച്ചുകൊണ്ട് മൗസ്സാൻ പറഞ്ഞത്. ഏകദേശം മനുഷ്യാകൃതിയുള്ള ശരീരങ്ങളായിരുന്നു കോൺഗ്രസ്സിൽ പ്രദർശിപ്പിച്ചത്. എന്നാൽ, ദീർഘ ചതുരാകൃതിയിലുള്ള കഴുത്തും, നീളമുള്ള തലയോട്ടിയും പക്ഷികളുടേതിന് സമാനമായതാണ്. ശക്തമായ, എന്നാൽ, ഭാരം കുറഞ്ഞ അസ്ഥികൾ അവയ്ക്കുണ്ട് എന്നാൽ, പല്ലുകൾ ഇല്ല എന്നും മൗസ്സാൻ കോൺഗ്രസ്സിൽ പറഞ്ഞു.

അവയുടെ ശരീരത്തിൽ കാഡ്മിയവും ഓസ്മിയവും കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. ഓസ്മിയം എന്നത് ഭൂമിയിൽ തികച്ചും വിരളമായ ഒരു ലോഹമാണ്. അമൂല്യ ലോഹങ്ങളിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സദസ്സിൽ ഉണ്ടായിരുന്ന യു എസ് നേവിയുടെ മുൻ ഡയറക്ട റിയാൻ ഗ്രേവ്സ് പറഞ്ഞത്, അന്യഗ്രഹ വാഹനങ്ങൾ (യു എഫ് ഓ) സൈന്യത്തിനിടയിൽ ഒരു തുറന്ന രഹസ്യമാണെന്നാണ്. 2014-ൽ വെർജീനിയൻ തീരത്ത് പട്രോളിങ് നടത്തുമ്പോൾ തന്റെ സ്‌ക്വാഡ്രണും ഇത്തരത്തിലുള്ള അജ്ഞാത വസ്തുക്കൾ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.