ന്ത്യയുടെ ചന്ദ്രായൻ പദ്ധതി വിജയകരമായതോടെ ചാന്ദ്രദൗത്യം അന്താരാഷ്ട്ര തലത്തിൽ തന്നെ പുതിയ ആവേശം കണ്ടെത്തിയിരിക്കുന്നു. 2040 ആകുമ്പോഴേക്കും ചന്ദ്രനിൽ കെട്ടിടങ്ങൾ പണിത് മനുഷ്യവാസമൊരുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയാണ് നാസ. കെട്ടിടങ്ങൾ പണിയുന്നതിനായി ചന്ദ്രനിലെ തന്നെ മണ്ണും പാറകളും ഉപയോഗിച്ച് ഒരുതരം ലൂണാർ കോൺക്രീറ്റ് തയ്യാറാക്കും. ഇത് ഉപയോഗിച്ചായിരിക്കും അവിടെ കെട്ടിടങ്ങൾ നിർമ്മിക്കുക.

ന്യുയോർക്ക് ടൈംസിന് നൽകിയ ഒരു അഭിമുഖത്തിൽ നാസയുടെ ടെക്നിക്കൻ മച്ചുറേഷൻ ഡയറക്ടർ നിക്കി വെർഖെസീർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരമപ്രധാനമായ ഒരു മുഹൂർത്തത്തിലാണ് ഇപ്പോൾ തങ്ങൾ ഉള്ളതെന്ന് പറഞ്ഞ അവർ, ചിലപ്പൊൾ ഇതൊരു സ്വപ്നമായി തോന്നുമെങ്കിലും ചിലപ്പോൾ തോന്നുന്നത് ഇത് ഒഴിവാക്കാൻ ആകാത്തതാണെന്നും, ഈ ലക്ഷ്യം നേടുമെന്നും തന്നെയാണെന്നും പറഞ്ഞു.

വെർഖേസീറിന്റെ കുടുംബത്തിന് ഒരു കെട്ടിട നിർമ്മാണ കമ്പനി സ്വന്തമായി ഉണ്ട്. ഇപ്പോൾ അവർ ചന്ദ്രനിൽ ആദ്യ കെട്ടിടം നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ്. ചന്ദോപരിതലത്തിലെ മണ്ണ് തന്നെയായിരിക്കും നിർമ്മാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തു. എന്നാൽ, അത് വിഷാംശമുള്ളതും, പരുക്കനുമാണോ എന്നൊരു ഭയമുണ്ടെന്നും അവർ പറഞ്ഞു. എന്നൽ, ഭൂമിയിൽ നാഗരികതകൾ കെട്ടിയുയർത്താൻ മണ്ണും ധാതുക്കളും ഉപയോഗിച്ചതുപോലെ ചന്ദ്രനിലേതും ഉപയോഗിക്കാൻ ആകുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.

1972-ൽ അപ്പോൾ-17 ന്റെ കമാൻഡർ യൂജിൻ സെമാൻ ചന്ദ്രോപരിതലത്തിൽ നടന്നതിനു ശേഷം ഇന്നുവരെ ആരും ആ നേട്ടം കൈവരിച്ചിട്ടില്ല. ആർടെമിസ് എന്ന പുതിയ പദ്ധതിയോടെ അതും സാധ്യമാക്കുവാനും നാസ ശ്രമിക്കുന്നുണ്ട്. ഗ്രീക്ക് പുരാണത്തിലെ അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയാണ് ആർടെമിസ്. കഴിഞ്ഞ നവംബറിൽ ആയിരുന്നു ആർടെമിസ് ഒന്ന് ആദ്യമായി വിക്ഷേപിച്ചത്. റോബോട്ടുകൾ മാത്രമായിരുന്നു അതിൽ ഉണ്ടായിരുന്നത്. മനുഷ്യ നിയന്ത്രിതമല്ലാത്ത ആ മിഷൻ ചന്ദ്രനെ പ്രദക്ഷിണം വെച്ച ശേഷം ഭൂമിയിലേക്ക് തിരിച്ചിറങ്ങുകയായിരുന്നു.

2024 ൽ നാല് ബഹിരാകാശ സഞ്ചാരികളെ കൊണ്ടുപോകാൻ ആർടെമിസ് രണ്ടിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നാലുപേരിൽ ആദ്യ വനിതയെയും ആദ്യ കറുത്ത വംശജനെയും ചന്ദ്രനിലെത്തിച്ച് ചരിത്രം കുറിക്കാനും നാസ ആഗ്രഹിക്കുന്നു. അധികം വൈകാതെ തന്നെ ചന്ദ്രനിൽ ആൾത്താമസം തുടങ്ങുന്നത് കാണാമെന്നാണ് നാസയുടെ മാർഷൽ സ്പേസ് ഫ്ളൈറ്റ് സെന്ററിലെ സയൻസ് ആൻഡ് ടെക്നോളജി ഉപദേഷ്ടാവായ ഡോ. റേമണ്ട് ക്ലിന്റൻ ജൂനിയറും പറയുന്നത്.

ചന്ദ്രനിലെ മനുഷ്യ സാന്നിദ്ധ്യത്തെ കുറിച്ച് പറയുമ്പോൾ, മനുഷർ തുടർച്ചയായി ചന്ദ്രനിൽ താമസിക്കുന്നതും, ജോലി ചെയ്യുന്നതുമൊക്കെയാണ് തന്റെ സ്വപ്നത്തിലെന്ന് ഈ 71 കാരൻ പറയുന്നു. 2040 ഓടെ ചന്ദ്രനിൽ കെട്ടിടങ്ങൾ എന്ന പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനായി നാസ ഓസ്റ്റിൻ ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ ടെക് കമ്പനിയായ ഐകോണുമായി ധാരണയിലെത്തിയിട്ടുണ്ട്. ബഹിരാകാശ സാഹചര്യങ്ങൾക്ക് അനുസൃതമായ കെട്ടിട നിർമ്മാണ പ്രക്രിയ വികസിപ്പിക്കുന്നതിനായി ഐകോണിന് നാസയിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും.