ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്നിന്റെ ഡേറ്റ വിശകലന വിവരങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ ടൺ കണക്കിന് പൊടിപടലങ്ങളും (മൂൺ ഡസ്റ്റ്/ ലൂണാർ എപ്പിറെഗോലിത്ത്) പാറകളും പറത്തിയെന്നും ഇതു ലാൻഡറിന് ചുറ്റും തിളക്കമുള്ള വലയം (എജക്റ്റ ഹാലോ) തീർത്തെന്നും ഐഎസ്ആർഒ. വെള്ളിയാഴ്ച ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഐഎസ്ആർഒ ഇക്കാര്യം വെളിപ്പെടുത്തിയത്. ിചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ ഭാഗമായ ലാൻഡർ സോഫ്റ്റ് ലാൻഡിങ്ങിനെ തുടർന്ന് ചന്ദ്രന്റെ ഉപരിതലത്തിൽ ഗർത്തമുണ്ടായെന്ന് ഡേറ്റ വിശകലന വിവരങ്ങൾ വ്യക്തമാക്കുന്നു.

ലാൻഡിങ് പ്രദേശത്തിനു ചുറ്റുമുള്ള 108.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഏകദേശം 2.06 ടൺ പൊടിപടലങ്ങൾ വീണതായാണ് നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലെ (എൻആർഎസ്സി) ശാസ്ത്രജ്ഞർ കണക്കാക്കുന്നതെന്ന് ഐഎസ്ആർഒ പറഞ്ഞു. ചന്ദ്രയാൻ-2 ഓർബിറ്ററിലെ ഓർബിറ്റർ ഹൈ-റെസല്യൂഷൻ ക്യാമറയിൽ (ഒഎച്ച്ആർസി) പതിഞ്ഞ പാൻക്രോമാറ്റിക് ചിത്രങ്ങളിൽനിന്നാണ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചത്. വിക്രം ലാൻഡർ ഇറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപും ശേഷവും ലഭിച്ച ചിത്രങ്ങൾ താരതമ്യം ചെയ്തായിരുന്നു പഠനം.

ലാൻഡറിനെ വലയം ചെയ്യുന്ന 'എജക്റ്റ ഹാലോ' രൂപപ്പെട്ടെന്നായിരുന്നു കണ്ടെത്തൽ. ഇത്തരം സാഹചര്യങ്ങളിൽ ചന്ദ്രോപരിതലത്തിലും ചാന്ദ്ര വസ്തുക്കളിലും ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചുള്ള ഗവേഷണത്തിനു സഹായിക്കുന്നതാണ് ഈ കണ്ടെത്തൽ. ഇന്ത്യൻ സൊസൈറ്റി ഓഫ് റിമോട്ട് സെൻസിങ്ങിന്റെ ജേണലിൽ ഈ കണ്ടെത്തലുകളെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലാൻഡർ ഇറങ്ങിയ ശിവശക്തി പോയിന്റിന് 108 ചതുരശ്ര മീറ്റർ ചുറ്റളവിൽ പൊടി അകന്നുമാറി. 2.06 ടൺ പൊടി ഇത്തരത്തിൽ അകന്നു മാറിയെന്ന് വിശകനം ചൂണ്ടിക്കാട്ടുന്നു. ജേർണൽ ഓഫ് ഇന്ത്യൻ സൊസൈറ്റി ഓഫ് റിമോട്ട് സെൻസിങ്ങിലെ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഓർബിറ്ററിലെ ഹൈ റെസല്യൂഷൻ കാമറ പകർത്തിയ ദൃശ്യങ്ങൾ വിശകലനം ചെയ്താണ് ഈ കണ്ടെത്തൽ നടത്തിയിട്ടുള്ളത്.

ഓഗസ്റ്റ് 23ന് ആണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 'ശിവശക്തി പോയിന്റിൽ' വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ആദ്യത്തെ 10 ദിവസത്തിൽ ലക്ഷ്യങ്ങളെല്ലാം നിറവേറ്റി. റോവർ ചന്ദ്രനിൽ ഏകദേശം 100 മീറ്റർ സഞ്ചരിച്ചു. ലാൻഡറിനെ ഒരിക്കൽക്കൂടി പൊക്കി ഇറക്കാനും കഴിഞ്ഞു. ചന്ദ്രമണ്ണിലെ താപനില, പ്രകമ്പനങ്ങൾ, മൂലക സാന്നിധ്യം എന്നിങ്ങനെ പല വിലപ്പെട്ട വിവരങ്ങളും ദൗത്യം ഇതിനിടെ കൈമാറി.

2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ചന്ദ്രയാൻ മൂന്ന് പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും എൽ.വി എം 3 റോക്കറ്റിൽ കുതിച്ചുയർന്നത്. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ സഞ്ചരിച്ച് ഓഗസ്റ്റ് 23ന് റോവർ ഉൾപ്പെടുന്ന ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് (മൃദു ഇറക്കം) നടത്തി.

തുടർന്ന് ശാസ്ത്രീയ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ലാൻഡറും റോവറും ചന്ദ്രനിൽ രാത്രിയായതോടെ സെപ്റ്റംബർ രണ്ടിന് സ്ലീപ്പിങ് മോദിലേക്ക് മാറി. എന്നാൽ, 14 ദിവസത്തിന് ശേഷം ചന്ദ്രനിൽ സൂര്യൻ ഉദിച്ചെങ്കിലും ലാൻഡറും റോവറും ഉണർന്നില്ല.