ശ്രീഹരിക്കോട്ട: ബഹിരാകാശ വിക്ഷേപണ രംഗത്ത് ചരിത്രം ആവർത്തിച്ച് ഐഎസ്ആർഒ. പിഎസ്എൽവി സി-55 വിക്ഷേപണം വിജയം. സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു കൊണ്ടാണ് ഐഎസ്ആർഒ പുതുചരിത്രം തീർത്തത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെന്ററിൽ നിന്നുമായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയുടെ ഈ വർഷത്തെ മൂന്നാമത്തെ വലിയ വിക്ഷേപണമായിരുന്നു ഇത്. പിഎസ്എൽവി-സി 55 റോക്കറ്റാണ് വിക്ഷേപണത്തിനായി ഐഎസ്ആർഒ ഉപയോഗിച്ചത്.

പൊളാർ ഓർബിറ്റിനെ കുറിച്ച് പഠിക്കുന്ന ഐഎസ്ആർഒയുടെ പോം മോഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാണ്. ഇന്ന് ഉച്ചയ്ക്ക് 2.19നായിരുന്നു വിക്ഷേപണം. വാണിജ്യ വിക്ഷേപണത്തിന്റെ ഭാഗമായി ടെലിയോസ്-2, ലൂമെലൈറ്റ് -4 എന്ന രണ്ട് സിംഗപ്പൂർ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തിലേക്ക് കുതിച്ചുയർന്നത്. ഈ രണ്ട് ഉപഗ്രഹങ്ങൾക്ക് മാത്രം 757 കിലോഗ്രാം ഭാരമുണ്ട്.

ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ (എൻഎസ്‌ഐഎൽ) കരാർ പ്രകാരം നടത്തുന്ന വാണിജ്യ ദൗത്യം രണ്ട് സിംഗപ്പൂരിന്റെ ഉപഗ്രഹങ്ങളെ കിഴക്കോട്ട് താഴ്ന്ന ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കും. 1993 സെപ്റ്റംബറിലാണ് പിഎസ്എൽവി ആദ്യമായി വിക്ഷേപിക്കന്നത്. അതിനുശേഷം 56 തവണ ഈ ഉപഗ്രഹം വിക്ഷേപിച്ചു. ദൗത്യം രണ്ടുതവണ മാത്രമാണ് പരാജയപ്പെട്ടത്.

റോക്കറ്റിന്റെ സംയോജനത്തിൽ ഇത്തവണ പുതുമകൾ നടത്തിയിട്ടുണ്ട്. ഒരു റോക്കറ്റ് അസംബ്ലിങ് വളരെ സമയമെടുക്കും. അസംബ്ലിങ്ങിനും പറക്കലിനും കുറഞ്ഞ സമയമെടുക്കുന്ന തരത്തിലാണ് ഇത്തവണ ഇത്തരമൊരു സംയോജനം നടത്തിയിരിക്കുന്നത്. നേരത്തെ പിഎസ്എൽവിയുടെ എല്ലാ ഭാഗങ്ങളും ലോഞ്ച്പാഡിലെ മൊബൈൽ സർവീസ് ടവർ വഴിയാണ് ആദ്യം സംയോജിപ്പിച്ചിരുന്നത്.

അതേസമയം കഴിഞ്ഞ ദിവസം എലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് അഗ്നിഗോളമായി മാറിയ ഘട്ടത്തിലാണ് ഐഎസ്ആർഒ വിജയം നേടിയതെന്നതും ശ്രദ്ധേയമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലുതും ശക്തിയേറിയതുമായ ബഹിരാകാശയാനം സൗത്ത് ടെക്‌സാസിൽ നിന്നും പറന്നുയർന്നിരുന്നു. അങ്ങനെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയെങ്കിലും, റോക്കറ്റ് വേർപെടാൻ പരജയപ്പെട്ടതോടെ മെക്‌സിക്കൊ ഉൾക്കടലിനു മുകളിൽ വെച്ച് തല കുത്തുകയായിരുന്നു. വെറും നാലു മിനിട്ടുകൊണ്ട് ഒരു മഹാദൗത്യത്തിന് വിരാമമിട്ട് ആകാശത്ത് ഒരു അഗ്നിഗോളമായി റോക്കറ്റ് എരിഞ്ഞടങ്ങി.

അതേസമയം, ഇതൊരു സമ്പൂർണ്ണ പരാജയമാണെന്ന് സ്‌പേസ് എക്‌സോ എലൺ മസ്‌കോ സമ്മതിക്കുന്നില്ല, ലോഞ്ചിങ് പാഡിൽ നിന്നും ഉയർന്ന് പൊങ്ങിയതു തന്നെ ഒരു വിജയമാണെന്നാണ് അവർ അവകാശപ്പെടുന്നത്. റോക്കറ്റിന്റെ അന്ത്യം എരിഞ്ഞടങ്ങിത്തന്നെയായിരിക്കും എന്ന് വ്യക്തമാക്കിയ കമ്പനി, അതിനു മുൻപായി അത് ഭൂമിയെ ഒരു മണിക്കൂറോളം ഭ്രമണം ചെയ്യുകയും പിന്നീട് പസഫിക് സമുദ്രത്തിൽ പതിക്കുകയും ചെയ്യുന്ന രൂപത്തിലായിരുന്നു രൂപകല്പന ചെയ്തിരുന്നതെന്നും വ്യകതമാക്കി.

ഏകദേശം 3 ബില്യൺ ഡോളറിനും 10 ബില്യൺ ഡോളറിനും ഇടയിൽ ചെലവ് വരുമെന്ന് മസ്‌ക് തന്നെ അവകാശപ്പെട്ട ഈ പദ്ധതി വിജയിക്കുവാനുള്ള സാധ്യത അൻപത് ശതമാനം മാത്രമാണെന്നും മസ്‌ക് കഴിഞ്ഞമാസം പറഞ്ഞിരുന്നു. ഇത്തരത്തിൽ പരാജയപ്പെട്ട പരീക്ഷണങ്ങളിൽ നിന്നാണ് വിജയം ഉണ്ടാകുന്നത് എന്ന് പറഞ്ഞ മസ്‌ക്, ഇത്, സ്റ്റാർഷിപ്പിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ പാഠങ്ങൾ നൽകുന്നു എന്നും പറഞ്ഞു. ലോകത്ത് ഇന്നു വരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയരം കൂടിയിയ റോക്കറ്റാണിത്. ഒരു 40 നില കെട്ടിടത്തിന്റെ ഉയരമുണ്ട് ഇതിന്.

സ്റ്റാർഷിപ്പ് അതിന്റെ 33 റാപ്റ്റർ എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് ടെക്‌സാസിലെ ബോക്കാ ചീക്കയിൽ നിന്നും മണിക്കൂറിൽ 2000 കിലോമീറ്ററോളം വേഗത്തിൽ പറന്നുയർന്നപ്പോൾ പദ്ധതിയുടെ ആദ്യ ഘട്ടം വിജയത്തിൽ എത്തുകയായിരുന്നു. സ്‌പെസ് എക്‌സിലെ ജീവനക്കാർക്കൊപ്പം ലോകമെമ്പാടും ഈ വിക്ഷേപണം വീക്ഷിച്ചിരുന്നവരും ആർപ്പു വിളിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 25 മൈൽ മുകളിൽ വരെ ഇതെത്തി.