മലപ്പുറം: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മലപ്പുറത്തെ ഹൈവേ തടഞ്ഞ് ആയിരത്തോളം വരുന്ന എസ്.ഡി.പി.ഐ പ്രവർത്തകർ. അഞ്ഞൂറോളംപേർക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച പ്രവർത്തകർക്കെതിരെ മലപ്പുറം പൊലീസാണ് കേസെടുത്തത്.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും റോഡ് ഉപരോധിച്ച് ലഹള നടത്തിയതിനുമാണ് കേസെടുത്തത്. എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്‌പി.അമീർ അലിയെയും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി.എ.റഊഫിനേയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ ഹൈവേ ഉപരോധത്തിന്റെ ഭാഗമായാണ് മലപ്പുറത്ത് സമരം നടന്നത്. രാവിലെ പത്തോടെ നടന്ന സമരത്തെ തുടർന്ന് മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. മുണ്ടുപറമ്പ് ബൈപ്പാസിലൂടെ വാഹനങ്ങൾ പൊലീസ് വഴി തിരിച്ചുവിട്ടു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുയിടങ്ങളിൽ ആളുകൾ കൂടുന്നതിന് കർശന നിയന്ത്രണമുള്ള സാഹചര്യത്തിലാണ് നഗരത്തിൽ നിരവധി പ്രവർത്തകർ സംഗമിച്ചത്.

അതേ സമയം കേരളത്തിലെ പൊലീസ് സംവിധാനത്തെ ആർഎസ്എസ് വൽക്കരിക്കാനുള്ള പൊലീസിലെ ചില ശക്തികളുടെ ശ്രമത്തിന് പിണറായി സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എസ് ഡി പി ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സിപിഎ. ലത്തീഫ് പറഞ്ഞു. ഉത്തരേന്ത്യയിൽ ഒക്കെ കേട്ടുകേൾവിയുള്ള തരത്തിൽ പൊലീസ് ഉദ്യോഗസ്ഥന്മാർ നിരപരാധികളായ പൊതുസമൂഹത്തെ വർഗീയ , വംശീയ അധിക്ഷേപം നടത്തി പരീക്ഷിക്കുകയും ക്രൂരമായി മൂന്നാംമുറ ഉപയോഗിച്ചുകൊണ്ട് പൊതുജനത്തെ അങ്ങേയറ്റം പീഡിപ്പിക്കുകയും ചെയ്യുന്ന ക്രൂര വിനോദം കേരളത്തിലും തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെ ജനകീയ പ്രതിരോധം തീർക്കുമെന്നും പറഞ്ഞു.നേതാക്കൾക്കെതിരെ പൊലീസ് എടുത്ത നടപടി പിൻവലിക്കണമെന്നും അവരെ മോചിപ്പിക്കുന്നതുവരെ എസ് ഡി പി ഐ പ്രക്ഷോഭ രംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം അധികാരികൾക്ക് മുന്നറിയിപ്പ് നൽകി.

കേരളത്തിലെ പൊലീസ് സംവിധാനത്തെ നിയന്ത്രിക്കാൻ കഴിയാതെ പിണറായി വിജയൻ നിസ്സഹായനായി മാറുന്നു എന്നത് വസ്തുതയാണ്. അദ്ദേഹം കേരളത്തിൽ ഏറ്റവും കഴിവുകെട്ട ആഭ്യന്തര വകുപ്പ് മന്ത്രിയായി ചരിത്രം വിശേഷിപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല സ്വന്തം വകുപ്പിന് കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരെ നിലക്ക് നിർത്താനോ അവർ കാണിക്കുന്ന ജനാധിപത്യവിരുദ്ധ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ തടയിടാനോ പിണറായി സർക്കാരിന് സാധ്യമാകുന്നില്ല എന്നത് കഴിഞ്ഞ കാലങ്ങൾ നമുക്ക് വ്യക്തമായതാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ പൊതു സമൂഹം ജനാധിപത്യ മൂല്യം സംരക്ഷിക്കുന്നതിനും പൗരാവകാശം സംരക്ഷിക്കുന്നതിനും പോരാട്ടഭൂമിയിൽ ശക്തമാകണമെന്ന് എസ്ഡിപിഐ നേതാക്കൾ ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് സാദിഖ് നടുത്തൊടി, ജനറൽ സെക്രട്ടറി എകെ. അബ്ദുൽ മജീദ് , സംസ്ഥാന സമിതി അംഗം ഡോ. സിഎച്ച്. അശ്റഫ് , ജില്ലാ സെക്രട്ടറി അഡ്വ. കെസി. നസീർ, പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അബ്ദുൽ അഹദ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ, മണ്ഡലം നേതാക്കൾ ഉപരോധത്തിന് നേതൃത്വം നൽകി.ശക്തമായ പൊലീസ് സന്നാഹത്തിൽ ആയിരക്കണക്കിന് പ്രവർത്തകരുടെയും നേതാക്കളുടെയും അറസ്റ്റിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.