കണ്ണുർ: മലഞ്ചരക്ക് വ്യാപാരിയായ യുവാവ് പുഴയിൽച്ചാടിയെന്ന സംശയത്തിൽ മയ്യിൽ മുല്ലക്കൊടി നണിച്ചേരിക്കടവ് പാലത്തിന് താഴെ നടത്തുന്ന തിരച്ചിലിൽ പങ്കെടുക്കുന്നതിനായി മുങ്ങൽ വിദഗ്ദ്ധരെത്തി ' ഇവരുടെ നേതൃത്വത്തിലാണ് ശനിയാഴ്‌ച്ച രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചത്.
പൂവ്വത്തെ മലഞ്ചരക്ക് വ്യാപാരി കരുവഞ്ചാൽ വായാട്ടുപറമ്പ് ഉറുമ്പടയിൽ ടോമി (47) പുഴയിൽച്ചാടിയെന്ന സംശയത്തിലാണ് അഗ്‌നിരക്ഷാ സേനയും പൊലീസും മുല്ലക്കൊടി പുഴയിൽ നേരത്തെ തെരച്ചിൽ നടത്തിയിരുന്നു.

ടോമിയുടെ സ്‌കൂട്ടറും ചെരുപ്പും ബാഗും പാലത്തിന് മുകളിലുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് ടോമിയെ കാണാതായത്. വൈകിട്ട് ആറോടെ കടയടച്ച് പോയതാണ്. വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ആലക്കോട് പൊലീസിൽ വിവരം അറിയിച്ചു.മൊബൈൽ ഫോൺ സിഗ്‌നൽ പരിശോധിച്ചപ്പോൾ ബാവുപ്പറമ്പ് ഭാഗത്താണുള്ളതെന്ന് കണ്ടെത്തി. മുല്ലക്കൊടി ഭാഗത്തെ സിസിടിവിയിലും ടോമി നടക്കുന്ന ദൃശ്യമുണ്ട്. തുടർന്ന് ബന്ധുക്കൾ പൊലീസിനൊപ്പം പാലത്തിലെത്തിയപ്പോഴാണ് സ്‌കൂട്ടറും ചെരുപ്പും കണ്ടെത്തിയത്. സഹോദരൻ ചെരുപ്പ് ടോമിയുടേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പുഴയിൽ തിരച്ചിലിന് തീരുമാനിച്ചത്.

തളിപ്പറമ്പിൽനിന്ന് അഗ്‌നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ പി വി അശോകൻ, അസി. സ്റ്റേഷൻ ഓഫീസർ ടി അജയൻ എന്നിവരുടെ നേതൃത്വത്തിൽ ഡിങ്കിബോട്ടിന്റെയും മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെയാണ് ഇന്നു, രാവിലെയും തെരച്ചിൽ തുടരുന്നത്.തളിപ്പറമ്പ് ഡിവൈഎസ്‌പി ടി കെ രത്നകുമാർ, സജീവ് ജോസഫ് എംഎൽഎ, തളിപ്പറമ്പ് ഇൻസ്പെക്ടർ എ വി ദിനേശൻ, മയ്യിൽ എസ്‌ഐ ടി സുനിൽകുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.