തിരുവനന്തപുരം: മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളിൽ ദുരിതം പെയ്യുന്നു. എറണാകുളം, ആലപ്പുഴ,തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. കടൽക്ഷോഭം രൂക്ഷമായ സ്ഥലങ്ങളിൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ആലപ്പുഴയുടെ തീരമേഖലയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കടലിനോട് ചേർന്ന വീടുകളിലും പരിസരങ്ങളിലും വെള്ളം കയറി.

എറണാകുളം ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാണ്. ബസാർ, കമ്പനിപ്പടി മേഖലകളിലാണ് 50 മീറ്ററോളം കടൽ കയറിയത്. നിരവധി വീടുകളിലും വഴികളിലും വെള്ളം കയറി. കോവിഡ് വ്യാപനം ശക്തമായ പ്രദേശമായതിനാൽ, ആളുകളെ ക്യാമ്പിലേക്ക് മാറ്റുന്ന കാര്യം ഇവിടെ ദുഷ്‌കരമാണ്. രോഗമുള്ളവർ, നിരീക്ഷണത്തിൽ കഴിയുന്നവർ, രോഗമില്ലാത്തവർ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ക്യാമ്പുകളിലേക്ക് മാറ്റുന്നത്.

തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. എട്ട് വീടുകളിൽ വെള്ളം കയറി. വീടുകളിൽ കഴിഞ്ഞിരുന്ന അമ്പതോളം പേരെയും സമീപവാസികളേയും പൊഴിയൂർ എൽപി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കോട്ടുകാൽ പഞ്ചായത്തിലെ തീരദേശമേലകളിലും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലെ 150 ഓളം വീടുകളിൽ വെള്ളം കയറി. അമ്പതോളം വീടുകൾക്ക് കേടുപാടുണ്ട്.

കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് ഭാഗങ്ങളിലും കടലാക്രമണം ശക്തമാണ്. തോപ്പയിൽ ഭാഗത്ത് പത്ത് വീടുകളിൽ വെള്ളം കയറി. കടലാക്രമണത്തെക്കുറിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ലാ കലക്ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴയും കടലേറ്റവും തുടർന്നാൽ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പടെ തുറക്കേണ്ടി വരും. കടൽക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.