കൊച്ചി: വരുമാനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ ജുവല്ലറി കമ്പനികളിലൊന്നായ കല്യാൺ ജുവല്ലേഴ്‌സ് പ്രാഥമിക ഓഹരി വിൽപനയ്ക്കായി (ഐപിഒ) സെബിയിൽ അപേക്ഷ (ഡിആർഎച്ച്പി) സമർപ്പിച്ചു.

1750 കോടി രൂപയുടെ ഐപിഒയിൽ 1000 കോടി രൂപയുടേത് പുതിയ ഓഹരികളായിരിക്കും. 750 കോടി രൂപയുടേത് പ്രമോട്ടർമാരുടെ ഓഹരികളാണ്. രണ്ടു കോടി രൂപ വരെയുള്ള ഓഹരികൾ ജീവനക്കാർക്കായും മാറ്റി വെക്കും. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.

21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 107 ഷോറൂമുകളും ഗൾഫ് മേഖലയിൽ 30 ഷോറൂമുകളുമാണ് കല്യാൺ ജുവല്ലേഴ്‌സിനുള്ളത്. 2020 സാമ്പത്തിക വർഷത്തിൽ 10100.918 കോടി രൂപയുടെ വരുമാനമായിരുന്നു കല്യാൺ ജുവല്ലേഴ്‌സിനുണ്ടായിരുന്നത്. ഇതിൽ 78.19 ശതമാനം ഇന്ത്യയിൽ നിന്നും 21.81 ശതമാനം ഗൾഫ് മേഖലയിൽ നിന്നുമായിരുന്നു. ഓൺലൈൻ സംവിധാനത്തിലൂടേയും കല്യാൺ ജുവല്ലേഴ്‌സ് ആഭരണങ്ങൾ വിൽക്കുന്നുണ്ട്.

ടി എസ് കല്യാണരാമൻ സ്ഥാപിച്ച കമ്പനി 1993-ൽ തൃശൂരിൽ ഒരു ഷോറൂമുമായാണ് ജുവല്ലറി ബിസിനസ് ആരംഭിച്ചത്.