മുംബൈ: മുകേഷ് അംബാനി കുടുംബത്തിന് 25കോടി രൂപ പിഴയിട്ട് സെക്യൂരിറ്റീസ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). ഏറ്റെടുക്കൽ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് പിഴയിട്ടിരിക്കുന്നത്. 20വർഷത്തിനുശേഷമാണ് അംബാനി കുടുംബത്തിനെതിരായ നടപടി.

2000ലെ ഏറ്റെടുക്കൽ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുകേഷ് അംബാനി, അനിൽ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേർക്കെതിരെ സെബിയുടെ നടപടി. 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കിൽ ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്.

മാനദണ്ഡങ്ങൾക്കനുസരിച്ച് ഓപ്പൺ ഓഫർ നൽകുന്നതിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രൊമോട്ടർമാർ പരാജയപ്പെടുന്നവെന്നാണ് സെബിയുടെ കണ്ടെത്തൽ. 1994ൽ പുറത്തിറക്കിയ നിക്ഷേപപത്രങ്ങൾ പരിവർത്തനംചെയ്തതിനുശേഷം 2000ൽ റിലയൻസിന്റെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 6.83ശതമാനം വർധിച്ചെന്നാണ് ആരോപണം.

അന്ന് നിലനിന്നിരുന്ന ഏറ്റെടുക്കൽ ചട്ടംപ്രകാരം 15ശതമാനം മുതൽ 55ശതമാനംവരെ ഓഹരികൾ കൈവശമുള്ളവരുടെ ഏറ്റെടുക്കൽ പരിധി വർഷം അഞ്ചുശതമാനംമാത്രമായിരുന്നു. അതിൽകൂടുതലുള്ള ഏറ്റെടുക്കലുകൾക്ക് ഓപ്പൺ ഓഫർ വേണമായിരുന്നു. ഇക്കാര്യത്തിലാണ് നിയമലംഘനമുണ്ടായത്.