ശ്രീനഗർ: ശ്രീനഗറിന് സമീപമുള്ള പരിംപോരയിൽ സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് സേനാംഗങ്ങൾ വെളിപ്പെടുത്തി. അതേസമയം ജമ്മു വിമാനത്താവളത്തിൽ ഇന്നലെ നടന്ന സ്‌ഫോടനത്തിന് പിന്നാലെ ഇന്ന് വീണ്ടും ഡ്രോൺ ആക്രമണത്തിന് ശ്രമമുണ്ടായി. ജമ്മുകശ്മീരിലെ രത്‌നചൗക്-കാലുചൗക് മേഖലകളിലാണ് ആർദ്ധരാത്രി രണ്ട് ഡ്രോണുകൾ പറന്നത്.

ഡ്രോണുകൾക്ക് നേരെ സൈനികർ വെടിയുതിർത്തു. ഇതേതുടർന്ന് ഇവ തിരിച്ചുപറന്നു. ജമ്മു വിമാനത്താവളത്തിന് സമാനമായ സ്‌ഫോടനം ഇവിടുത്തെ സേനാക്യാമ്പിൽ നടത്തുകയായിരുന്നു ലക്ഷ്യം എന്ന് സംശയിക്കുന്നതായി ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. പ്രദേശത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

ജമ്മുവിമാനത്താവളത്തിൽ ഇന്നലെ നടന്ന ഇരട്ട സ്‌ഫോടനങ്ങളിൽ വ്യോമസേനയും എൻഐഎയും തെളിവെടുപ്പ് തുടരുകയാണ്. അന്വേഷണം പൂർണമായും എൻഐഎക്ക് കൈമാറാൻ സാധ്യതയുണ്ട്. രണ്ട് ഡ്രോൺ സ്‌ഫോടനത്തിന് ഉപയോഗിച്ചു എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ സ്‌ഫോക വസ്തുക്കൾ വർഷിച്ച ശേഷം ഈ ഡ്രോണുകൾ തിരിച്ചുപറന്നു. രണ്ടുകിലോ വീതം സ്‌ഫോടക വസ്തുക്കൾ ഈ ഡ്രോണുകൾ വർഷിച്ചു എന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു.

സ്‌ഫോടനത്തിന് ആർഡിഎക്‌സ് ഉപയോഗിച്ചോ എന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ ഫോറൻസിക് പരിശോധന തുടരുകയാണ്. വിമാനത്താവളത്തിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെയാണ് ഇന്ത്യാ-പാക്കിസ്ഥാൻ അതിർത്തി. അതിർത്തിക്ക് അപ്പുറത്ത് നിന്ന് ഡ്രോണുകൾ അയച്ചു എന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. എന്നാൽ ഇന്ത്യക്കുള്ളിൽ നിന്ന് ഇവ പറത്തിയതാണോ എന്ന പരിശോധനയും നടക്കുന്നുണ്ട്. 100 മീറ്റർ ഉയരത്തിൽ നിന്നാണ് ഡ്രോണുകൾ ഈ സ്‌ഫോടക വസ്തുക്കൾ വർഷിച്ചതെന്ന് വിദഗ്ദ്ധർ പറയുന്നു.