മാധ്യമപ്രവർത്തകൻ ശ്രീവത്സന്‍ ആദരാഞ്ജലികളുമായി മാധ്യമലോകം; സംസ്ക്കാരം ഇന്ന് നടക്കും;വിട പറഞ്ഞത് മാധ്യമപ്രവർത്തനത്തിനൊപ്പം സാഹിത്യരംഗത്തും പ്രാഗത്ഭ്യം തെളിയച്ച എഴുത്തുകാരൻ
- Share
- Tweet
- Telegram
- LinkedIniiiii
മഞ്ചേരി: കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും'ദ ഹിന്ദു' മുൻ അസോസിയേറ്റ് എഡിറ്ററുമായ നിലമ്പൂർ ശിവശ്രീയിൽ ശ്രീവത്സൻ (59) ആദരാഞ്ജലികളുമായി മാധ്യമലോകം. പാർക്കിൻസൺ (വിറവാതം) രോഗംബാധിച്ച് ഒരുവർഷത്തോളമായി മഞ്ചേരിയിലെ ഭാര്യാ സഹോദരന്റെ വീട്ടിൽ കഴിയുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് രണ്ടുമണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ത്യൻ എക്സ്‌പ്രസിലും ഡെക്കാൻ ക്രോണിക്കിളിലും തെലങ്കാന ടുഡെയിലും ജേർണലിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സ്‌പോർട്സ് ലേഖകനായിരുന്ന ശ്രീവത്സൻ ഇംഗ്ലീഷിൽ രണ്ടുനോവലുകൾ എഴുതിയിട്ടുണ്ട്. തെലങ്കാന ടുഡെയിൽ അസോസിയറ്റ് എഡിറ്ററായിരിക്കേയാണ് അസുഖബാധിതനായത്.
മൃതദേഹം സംസ്‌കരിക്കാനായി തിങ്കളാഴ്ച രാവിലെ പതിനൊന്നിന് മഞ്ചേരിയിലെ വീട്ടിൽനിന്ന് തിരുവില്വാമല ഐവർ മഠത്തിലേക്ക് കൊണ്ടുപോകും.
പരേതനായ നിലമ്പൂർ പകിടീരി ശിവദാസ് നായരുടെയും വത്സലയുടെയും മകനാണ്.ഭാര്യ: രമാദേവി (ഓൺലൈൻ എഡിറ്റർ, കാക്റ്റസ് കമ്മ്യൂണിക്കേഷൻസ്). മകൻ: ദീപക് വത്സൻ (ഹൈദരാബാദ്), സഹോദരി: ശ്രീകല (അദ്ധ്യാപിക, മഞ്ചേരി അമൃത വിദ്യാലയം).
മറുനാടന്‍ മലയാളി ബ്യൂറോ