തിരുവനന്തപുരം: ഫാർമസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്താണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആഗോളതലത്തിൽ തന്നെ ആരോഗ്യ പരിപാലന മേഖലയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നവരാണ് ഫാർമസിസ്റ്റ് വിഭാഗം. എന്നാൽ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഫാർമസിസ്റ്റ് വിഭാഗത്തെ പൊതുജനങ്ങൾക്ക് മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് സെപ്റ്റംബർ 25ന് ലോക ഫാർമസിസ്റ്റ് ദിനമായി ആഘോഷിക്കുന്നത്. ഔഷധ ഗവേഷണം, നിർമ്മാണം മുതൽ വിതരണം വരെയുള്ള എല്ലാ മേഖലകളിലും, വിദഗ്ദരായ ഇവർ പൊതുജനരോഗ്യ പരിപാലന രംഗത്ത് വലിയ സേവനമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മരുന്നുകൾ തമ്മിലുള്ള പ്രതിപ്രവർത്തനം, മരുന്നുകളും ആഹാര പദാർത്ഥങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനം, മരുന്നുകളുടെ ദൂഷ്യ ഫലങ്ങൾ, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് ഫാർമസിസ്റ്റുകൾ. സർക്കാരിന്റെ ആന്റിബയോട്ടിക്ക് റെസിസ്റ്റൻസ് പ്രവർത്തനങ്ങൾക്ക് വലിയ സംഭാവനകൾ ചെയ്യാൻ ഫാർമസിസ്റ്റുകൾക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.