ബാഴ്‌സലോണ: അപ്രതീക്ഷിതമായി കടന്നുവന്ന ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് അന്താരാഷ്ട്ര ഫുട്ബാളിൽനിന്നും ക്ലബ് ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബാഴ്‌സലോണയുടെ അർജന്റീനൻ താരം സെർജിയോ അഗ്യൂറോ. 33കാരനായ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ആറുമാസം മുമ്പാണ് ബാഴ്‌സലോണയിലേക്ക് കൂടുമാറിയത്.

ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് വിരമിക്കൽ. ബുധനാഴ്ച നൗ ക്യാമ്പിൽ നടത്തിയ വാർത്താസമ്മേളനത്തിൽ താരം തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്. നിറകണ്ണുകളോടെയാണ് അഗ്യൂറോ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ബാഴ്സലോണ പ്രസിഡന്റ് ജൊവാൻ ലപോർട്ടയും താരത്തിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളാണ് അഗ്യൂറോയുടെ വിരമിക്കലിലേക്ക് നയിച്ചത്. ഒക്ടോബറിൽ ലാ ലിഗയിൽ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ഹൃദയ സംബന്ധമായ കൂടുതൽ ബുദ്ധിമുട്ടുകൾ കണ്ടെത്തിയതിനാൽ താരം കളിയവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

കാറ്റലൻ ക്ലബ്ലിനു വേണ്ടി അഞ്ചു മത്സരങ്ങൾ മാത്രമാണ് കളിച്ചത്. വർഷങ്ങളായി സിറ്റിക്കൊപ്പമായിരുന്നു. ഒടുവിൽ ഫ്രീ ഏജന്റായി പുതിയ സീസണിൽ ബാഴ്‌സക്കൊപ്പം ചേർന്ന അഗ്യൂറോ ഒക്‌ടോബർ 30ന് അലാവസിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണിരുന്നു.

 
 
 
View this post on Instagram

A post shared by FC Barcelona (@fcbarcelona)

ഹൃദയത്തിന് പ്രശ്‌നങ്ങൾ കണ്ടെത്തിയതാണ് താരത്തിന്റെ കരിയറിൽ വില്ലനായത്. അർജന്റീന മുൻനിര ക്ലബായ ഇൻഡിപെൻഡിയന്റിൽ കരിയറിന് തുടക്കം കുറിച്ച താരം 2006ൽ അത്‌ലറ്റിക്കോ മഡ്രിഡിലെത്തി. 2011ൽ മാഞ്ചസ്റ്റർ സിറ്റിയിലും.

ഹൃദ്രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു 33കാരൻ. കളിക്കളത്തിലേക്ക് മടങ്ങിവരിക പ്രയാസമാണെന്ന് അഗ്യൂറോ ബാഴ്‌സ മാനേജ്മെന്റിനെ നേരത്തെ അറിയിച്ചിരുന്നു. ബാഴ്‌സലോണയിൽ വച്ചാണ് അഗ്യുറോ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഈ സീസൺ ആദ്യമാണ് അഗ്യൂറോയെ ബാഴ്‌സ നൗകാമ്പിലെത്തിച്ചത്. എന്നാൽ തുടക്കത്തിൽ പരിക്ക് അലട്ടി.

കഴിഞ്ഞ ഒക്ടോബറിൽ അലാവസിനെതിരായ മത്സരത്തിന്റെ 42-ാം മിനുറ്റിൽ ഗാലറിയെ നോക്കി നിരാശയോടെ അഗ്യൂറോ മൈതാനം വിടുകയായിരുന്നു. വിശദപരിശോധനയിൽ ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട രോഗം കണ്ടെത്തി. തിരിച്ചുവരുമെന്ന് ആരാധകർക്ക് വാക്ക് നൽകിയെങ്കിലും ഒടുവിൽ കളിക്കളത്തോട് വിടപറയാൻ ഒരുങ്ങുകയാണ് ആരാധകരുടെ അഗ്യൂറോ. ലയണൽ മെസിയും അന്റോയിൻ ഗ്രീസ്മാനും ബാഴ്‌സ വിട്ടതോടെ ടീമിന്റെ നെടുന്തൂണാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് അഗ്യൂറോയ്ക്ക് ഹൃദ്രോഗം സ്ഥിരീകരിക്കുന്നത്.

ബാഴ്‌സലോണയ്ക്ക് വേണ്ടി അഞ്ച് മത്സരങ്ങളിൽ മാത്രമേ അഗ്യൂറോ ബൂട്ട് കെട്ടിയിട്ടുള്ളൂ. മാഞ്ചസ്റ്റർ സിറ്റിയിലെ 10 വർഷമാണ് അഗ്യൂറോയുടെ കരിയറിലെ സുവർണകാലം. ടീമിന്റെ ആദ്യ പ്രീമിയർ ലീഗ് കിരീടത്തിന് എന്നും നന്ദി പറയേണ്ടത് അഗ്യൂറോയോട് തന്നെ. അവസാന നിമിഷത്തിലെ അവിസ്മരണീയ ഗോൾ ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായി. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ നെഞ്ചോട് ചേർത്തു.

പതിറ്റാണ്ടുനീണ്ട സിറ്റി വാസത്തിനിടെ 390 കളികളിൽ 260 ഗോളുകളുമായി മുൻനിര ഗോൾവേട്ടക്കാരിലൊരാളായി. അതിൽ 184ഉം പ്രീമിയർ ലീഗിലാണെന്ന സവിശേഷതയുമുണ്ട്. ചെൽസിയോട് തോൽവി വഴങ്ങിയ ചാമ്പ്യൻസ് ലീഗ് കിരീടപ്പോരിലായിരുന്നു സിറ്റി കുപ്പായത്തിൽ അവസാന മത്സരം.

അർജന്റീനയുടെ നീലക്കുപ്പായത്തിൽ മെസിയോടൊപ്പം പലതവണ കിരീടം കൈവിട്ടെങ്കിലും കോപ്പ അമേരിക്ക നേട്ടത്തിൽ അഗ്യൂറോയും പങ്കാളിയായി. ഒടുവിൽ ആരോഗ്യത്തിനോട് പടവെട്ടി അഗ്യൂറോ ബൂട്ടുകളഴിക്കുകയാണ്. 18 വർഷം നീണ്ട കരിയറിനാണ് 33-ാം വയസിൽ വിരാമമാകുന്നത്. റയോ വല്ലേക്കാനോക്കെതിരെ മാത്രമാണ് സീസണിൽ അഗ്യൂറോ 90 മിനിറ്റും ബാഴ്സയിൽ കളിച്ചത്.

മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ അഗ്യൂറോ അദേഹത്തിന്റെ കൂടെ നിർബന്ധത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബാഴ്‌സയിലെത്തിയത്. എന്നാൽ കരാർ പുതുക്കാനാവാതെ മെസിക്ക് ബാഴ്‌സ വിടേണ്ടിവന്നതിന് പിന്നാലെ സീസണിന്റെ തുടക്കത്തിൽ രണ്ട് മാസം പരിക്കുമൂലം അഗ്യൂറോക്ക് പുറത്തിരിക്കേണ്ടിവന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ സമയത്താണ് അലാവസിനെതിരായ മത്സരത്തിൽ നെഞ്ചുവേദന അനുഭവപ്പെട്ട് താരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.