ലണ്ടൻ: വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയാണ് സിറം ഇൻസ്റ്റിറ്റിയുട്ട് തലവൻ അഡർപൂണെവാലയുടെത്. ഇന്ത്യയിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമല്ലെന്ന പരാതി ചൂടുപിടിച്ചതോടെ ഉദ്പാദനം കൂട്ടാൻ ഉയർന്ന സമ്മർദ്ദം താങ്ങാനാകാതെ ലണ്ടനിലേക്ക് മുങ്ങേണ്ട ഗതികേടാണ് പൂണെവാലയ്ക്ക് ഉണ്ടായിരിക്കുന്നത്. എന്നാൽ അക്കാര്യം വാർത്തയായതോടെ താൻ ഉടൻ ഇന്ത്യയിലെക്ക് മടങ്ങുമെന്ന പ്രഖ്യാപനവുമായി അദ്ദേഹം രംഗത്തെത്തി.

വാക്സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലുള്ള പങ്കാളികളുമായും മറ്റ് ഉത്തരവാദിത്തപ്പെട്ടവരുമായി ചർച്ചകൾ നടത്താനാണ് എത്തിയതെന്നും ചർച്ചകൾ വിജയപ്രദമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പൂനയിൽ ഇനി വാക്സിൻ നിർമ്മാണം ധൃതഗതിയിൽ നടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തിരിച്ചെത്തിയാൽ ഉടൻ ഇതിനുള്ള നടപടികൾ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഭീഷണി വർദ്ധിച്ചതോടെ നേരത്തേ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് വൈ കറ്റഗറി സുരക്ഷ ഏർപ്പാടാക്കിയിരുന്നു. ഓക്സ്ഫോർഡ്/ അസ്ട്രാസെനെകയുടെ വാക്സിൻ കോവിഷീൽഡ് എന്ന പേരിൽ നിർമ്മിക്കുന്ന പൂണെവാലെയ്ക്ക് ഇന്ത്യയിലെ ചില ഉന്നതരിൽ നിന്നുവരെ ഭീഷണി നേരിടേണ്ടിവന്നതായി ചില മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ ഭീഷണിയും സമ്മർദ്ദവുമെല്ലാമാണ് ലണ്ടനിലെ കുടുംബത്തോടൊപ്പം ഒത്തുചേരുവാനായി ബ്രിട്ടനിലേക്ക് പറക്കുവാൻ ഈ 40 കാരനെ നിർബന്ധിതനാക്കിയത്. ഇപ്പോൾ ഉത്തരവാദിത്തമെല്ലാം തന്റെ ചുമലിൽ വീണിരിക്കുകയാണെന്നും എന്നാൽ കാര്യങ്ങൾ തന്റെ നിയന്ത്രണത്തിൽ ഒതുങ്ങുന്നതല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയിലെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതിനാലാണ് താൻ ലണ്ടനിൽ കൂടുതൽ നാളുകൾ തങ്ങുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഭീഷണി നിലനിൽക്കുന്നതിനാലാണ് പൂണെവലെയ്ക്ക് സംരക്ഷണം നൽകുന്നത് എന്നാണ് ഇന്ത്യൻ അധികൃതർ പറയുന്നത്. രാജ്യത്തിന്റെ ഏത് ഭാഗത്ത് അദ്ദേഹം സഞ്ചരിക്കുമ്പോഴും സി ആർ പി എഫിന്റെ സയുധ ഭടന്മാർ അദ്ദേഹത്തോടൊപ്പം ഉണ്ടാകും. വാക്സിന്റെ ആവശ്യകത ഉയർന്നതോടെയാണ് എല്ലാം താളം തെറ്റിയത് എന്നാണ് അദ്ദേഹം പറയുന്നത്. നിർമ്മിച്ചു നൽകുവാനുള്ള സമയവും കുറവാണ്. ഇന്ത്യയ്ക്ക് പുറത്തും വാക്സിൻ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുമെന്ന സൂചനയുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് കരുതുന്നത്.