ന്യൂഡൽഹി: രാജ്യത്ത് 73 ദിവസത്തിനകം കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന റിപ്പോർ്ട്ടുകൾ തള്ളി പ്രമുഖ മരുന്ന് കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. റിപ്പോർട്ട് പൂർണമായി വ്യാജമാണെന്നും ഊഹാപോഹമാണെന്നും കമ്പനി വ്യക്തമാക്കി.

ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്ര സെനേകയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിനായ കോവിഷീൽഡ് 73 ദിവസത്തിനകം ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്.ഇതിനെ നിഷേധിച്ച് കൊണ്ടാണ് സെറം കമ്പനി രംഗത്തുവന്നത്.കോവിഷീൽഡ് ഉൽപ്പാദിപ്പിക്കാനുള്ള അനുമതി മാത്രമാണ് പൂണെ കേന്ദ്രമായി പ്രവർത്തിക്കുന്ന സെറം കമ്പനിക്ക് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്.

ഭാവിയെ മുന്നിൽ കണ്ട് വാക്സിൻ സ്റ്റോക്ക് ചെയ്യാനും അനുവദിച്ചിട്ടുണ്ട്. വാക്സിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ കോവിഷീൽഡിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം കമ്പനി ആരംഭിക്കും. എന്നാൽ വിവിധ അനുമതികൾക്ക് വിധേയമായി മാത്രമേ മരുന്ന് വിപണിയിൽ എത്തിക്കുകയുള്ളൂവെന്നും കമ്പനി വ്യക്തമാക്കി. വാക്സിൻ ഫപ്രദമാണെന്ന് തെളിഞ്ഞാൽ മാത്രമേ വാക്സിന്റെ ലഭ്യത ഉറപ്പുവരുത്തുകയുള്ളൂവെന്നും സെറം വ്യക്തമാക്കി.

നിലവിൽ വാക്സിൻ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്കായി ക്ലിനിക്കൽ ട്രയൽസ് രജിസ്ട്രറി ഓഫ് ഇന്ത്യയിൽ കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ രണ്ടു ഘട്ടങ്ങളിലുള്ള പരീക്ഷണത്തിന് ഓഗസ്റ്റ് മൂന്നിന് ഡ്രഗ്സ് കൺട്രോളർ കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യമുള്ള 1600 ആളുകളിൽ വാക്സിൻ പരീക്ഷണം നടത്തുമെന്നും കമ്പനി അറിയിച്ചു.