കോഴിക്കോട്: വെള്ളിമാടുകുന്നിൽ ബുദ്ധിമാന്ദ്യം സംഭവിച്ച 21 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുളക്കടവ് ചാത്തൻ കുളങ്ങര അമ്മോത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് അടയാർ സ്വദേശി സത്യമൂർത്തി (32) നെ ചേവായൂർ പൊലീസ് അറസ്റ്റു ചെയ്തു.

മൊബൈൽ ഷോപ്പിൽ ഫോൺ റീച്ചാർജ് ചെയ്യാൻ പോയ പെൺകുട്ടിയെ കാഞ്ഞിരത്തിങ്കൽ സമീപമുള്ള വീട്ടിൽ വാടകക്ക് താമസിക്കുന്ന ഇയാൾ ബൈക്കിൽ വീട്ടിലേക്കു കൂട്ടികൊണ്ടു പോയി ബലാൽസംഗം ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തെങ്കിലും, പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്ന 375, 376 വകുപ്പുകളും ബുദ്ധിമാന്ദ്യമുള്ളവർക്കെതിരെ നടത്തിയ തെറ്റുകൾ ഉൾപ്പടുന്ന വകുപ്പുകളും ചേർക്കാൻ, ലൈംഗികാതിക്രമങ്ങൾക്കെതിരെ സംസ്ഥാന തലത്തിൽ ഇടപെടുന്ന കൂട്ടായ്മ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സംഭവം ഉണ്ടായതു മുതൽ സി ഐ ശ്രീജിത്തിനെ നേരിൽ കണ്ടും അല്ലാതെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ കൂട്ടായ്മ പ്രതിനിധികളായ ബിന്ദു അമ്മിണി, ബൈജു മേരിക്കുന്ന്, ഷൗക്കത്ത് അലി എരോത്ത്, മഹേഷ് ശാസ്ത്രി, ജബീന ഇർഷാദ് എന്നിവർ ഇടപെടൽ നടത്തുന്നുണ്ട്.