തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവുകളുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകിയ കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറിയും മീഡിയാവൺ സ്‌പെഷ്യൽ കറസ്‌പോണ്ടന്റുമായ ഷബ്‌ന സിയാദിനെ വ്യക്തിഹത്യ ചെയ്യുകയും വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി അഭിപ്രായപ്പെട്ടു.

സംഘപരിവാര പ്രവർത്തകരാണ് ഇത്തരം നീചമായ പ്രവർത്തനങ്ങൾക്ക് പിന്നിലെന്ന് വ്യക്തമാണ്. തൃപ്പുണ്ണിത്തറയിലെ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഘർവാപസി കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്ത നൽകിയതിന്റെ പേരിൽ മുമ്പും ഷബ്‌നക്കെതിരെ ആർഎസ്എസ് വ്യാപകമായി വിദ്വേഷ പ്രചരണം നടത്തിയിരുന്നു.യാഥാർത്ഥ്യങ്ങൾ പറയുന്നവരെ വ്യക്തിഹത്യ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിൽ മുൻ നിരയിലാണ് സംഘപരിവാർ.

നിർഭയരായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കെതിരായ ഇത്തരം കുപ്രചാരണങ്ങൾ സ്വതന്ത്രമാധ്യമ പ്രവർത്തനത്തിനു വെല്ലുവിളിയാണ്. ഭീഷണിക്ക് മുന്നിൽ തളരാതെ തല ഉയർത്തി നിന്ന് നിർഭയത്തോടെ സത്യം വിളിച്ചു പറയുന്ന ഷബ്‌നയ്ക്ക് എല്ലാവിധ പിന്തുണയും നൽകുന്നതായും സമിതി വ്യക്തമാക്കി.