പാലക്കാട്: മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. മന്ത്രി കെ ടി ജലീൽ നടത്തിയ ചട്ടലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണ്. അതുകൊണ്ടാണ് ജലീലിനെതിരെ നടപടി എടുക്കാത്തത്. അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് കുറ്റകൃത്യത്തിൽ പങ്ക് ഉണ്ടെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

ചരിത്രത്തിൽ ഇല്ലാത്ത അധഃപതനം ആണ് പിണറായി മന്ത്രിസഭയ്ക്ക് സംഭവിച്ചിരിക്കുന്നത്. എ കെ ശശീന്ദ്രൻ, തോമസ് ചാണ്ടി, ഇ പി ജയരാജൻ എന്നിവർക്കില്ലത്ത എന്ത് പ്രത്യേകത ആണ് ജലീലിനുള്ളത്. ധാർമികതയുടെ വാൾ മുഖ്യമന്ത്രി കുഴിച്ചുമൂടി. ഖുർആന്റെ പേര് പറഞ്ഞ് മന്ത്രി ജലീൽ പാഴ്‌സൽ കൈപ്പറ്റിയത് എന്തിനാണ്. ജലീലിന് മാത്രം മുഖ്യമന്ത്രി അനർഹമായ സംരക്ഷണം ഒരുക്കുന്നത് എന്തിനാണ്. മതപരമായ പേരുപയോഗിച്ച് മന്ത്രിയെ സംരക്ഷിക്കുന്നത് നീചമാണ്. വഴിവിട്ട കാര്യങ്ങൾക്ക് മതത്തിന്റെ ആനുകൂല്യം ഉപയോഗിക്കുകയാണ്.

ബിജെപിയും സിപിഎമ്മും ചേർന്നാണ് കള്ളക്കളി കേരളത്തിൽ നടത്തുന്നത്. അനാവശ്യമായാണ് എൻഫോഴ്‌സ്‌മെന്റ് മന്ത്രി ജലീലിനെ കേസിലേക്ക് വലിച്ചിഴക്കുന്നത് എങ്കിൽ സിപിഎം പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. തെളിവുകൾ ഉണ്ടെങ്കിൽ എഫ്‌ഐആർ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്. മന്ത്രി പുറത്തുവിട്ട രേഖകൾ, വിശദീകരണങ്ങൾ എന്നിവയെല്ലാം ചട്ടലംഘനത്തിനുള്ള തെളിവുകളാണ് എന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.