മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. ബെംഗളൂരു മയക്കുമരുന്ന കേസിൽ ബിനീഷ് കോടിയേരിക്കെതിരായ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് പരിഹാസവും വിമർശനവുമായി ഷാഫി രം​ഗത്തെത്തിയത്. ആരോപണ വിധേയരിൽ പാർട്ടി സെക്രട്ടറിയുടെ മകന്റെ പങ്ക് തെളിവു സഹിതം പുറത്തുവന്ന് കൊണ്ടിരിക്കുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് പിണറായി വിജയനെന്ന് ഷാഫി പറമ്പിൽ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

തട്ടിപ്പ് കേസിലും പീഡനക്കേസിലുമൊക്കെ പെട്ടപ്പോൾ ,സ്വന്തം രാജ്യവും കറൻസിയും റിസർവ്വ് ബാങ്കുമൊക്കെ പ്രഖ്യാപിച്ച നിത്യാനന്ദനെ പോലെ , കേസിൽ പെടുന്ന സിപിഎമ്മുകാരെ സംരക്ഷിക്കാൻ പിണറായി വിജയൻ ഐപിസിയും , സിആർപിസിയും ഒക്കെ അട്ടത്ത് വെച്ച് ഒരു രാജ്യം പ്രഖ്യാപിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

ഷാഫി പറമ്പിലിന്റെ ഫേസ് ബുക്ക് പോസ്റ്റ്..

ബാറുകൾ അടച്ചതുകൊണ്ട് മയക്കുമരുന്നിന്റെ ഉപയോഗം വർധിക്കുന്നുവെന്നും പറഞ്ഞ് , അത് തടയാനെന്ന പേരിൽ അടച്ചതിനപ്പുറവും തുറന്ന് കൊടുക്കാൻ അത്യുൽസാഹം കാണിച്ച മുഖ്യൻ ,കേരളത്തിലെ ചെറുപ്പക്കാരെ മുഴുവൻ മയക്ക് മരുന്നിൽ മുക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവതരമായ കേസിനെ പറ്റി ചോദിക്കുമ്പോൾ പറയുന്നത് ആരോപണ വിധേയൻ മറുപടി പറഞ്ഞിട്ടുണ്ടല്ലോ എന്നാണ്.

ആരോപണ വിധേയരിൽ പാർട്ടി സെക്രട്ടറിയുടെ മകന്റെ പങ്ക് തെളിവ് സഹിതം പുറത്തുവന്ന് കൊണ്ടിരിക്കുമ്പോൾ നിയമപരമായ നടപടികൾ എടുക്കുന്നതിന് പകരം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണ് പിണറായി വിജയൻ. തട്ടിപ്പ് കേസിലും പീഡനക്കേസിലുമൊക്കെ പെട്ടപ്പോൾ ,സ്വന്തം രാജ്യവും കറൻസിയും റിസർവ്വ് ബാങ്കുമൊക്കെ പ്രഖ്യാപിച്ച നിത്യാനന്ദനെ പോലെ , കേസിൽ പെടുന്ന സിപിഎമ്മുകാരെ സംരക്ഷിക്കാൻ പിണറായി വിജയൻ ഐപിസിയും , സിആർപിസിയും ഒക്കെ അട്ടത്ത് വെച്ച് ഒരു രാജ്യം പ്രഖ്യാപിക്കുന്നതായിരിക്കും നല്ലത്. ബിനീഷ് കോടിയേരിക്ക്‌ ഒരു പൗരത്വം ഉറപ്പായിരിക്കും. മുഖം നോക്കാതെ കേരളത്തിലെ മയക്ക് മരുന്ന് മാഫിയയുടെ അടിവേര് അറുക്കുന്ന നടപടിയാണാവശ്യം.