തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും രാജിവെക്കേണ്ടിവരും എന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. മന്ത്രി ഇ പി ജയരാജന്റെ തിരുവനന്തപുരത്തെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ഉദ്ഘാടനം സംസ്ഥാന സർക്കാരിന്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത് വരുകയാണ്. എവിടെ സമരം നടത്തണമെന്ന് കൺഫ്യൂഷൻ ഉണ്ടാക്കുന്ന സാഹചര്യമാണ് ഇപ്പോൾ. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ മന്ത്രിസഭയിലെ എല്ലാവരും രാജിവയ്ക്കേണ്ടി വരും എന്നും ഷാഫി പറമ്പിൽ പറഞ്ഞു.

മന്ത്രി ഇ പി ജയരാജന്റെ മകൻ ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ കൈപ്പറ്റിയെന്ന ആരോപണം പുറത്ത് വന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇ പി ജയരാജന്റെ തിരുവനന്തപുരത്തെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. ഇ പി ജയരാജൻ അറിയാതെയല്ല മകൻ തട്ടിപ്പ് നടത്തിയത്. ഇ.പി ജയരാജന്റെ ഭാര്യ ക്വറന്റീനിലിരിക്കെ ബാങ്കിൽ പോയി ലോക്കറിൽ നിന്ന് സാധനങ്ങൾ മാറ്റി വെച്ചതെന്തിനെന്ന് അദ്ദേഹം ചോദിച്ചു. അത് കാരണം ബാങ്കിലെ മൂന്ന് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. ഇക്കാര്യത്തിൽ പലതും ദുരൂഹമായതിനാൽ അന്വേഷണം വേണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

ആരോപണം നേരിടുമ്പോൾ മടിയിൽ കനമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. പിണറായി സർക്കാരിനെ പിരിച്ച് വിടാൻ നടപടി വേണം. വിവാദങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടി പറയാൻ ആർജ്ജവമില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്യുന്നത്. ഇത് കൂട്ടുക്കച്ചവടം നടത്തുന്ന സർക്കാരാണ്. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്നതിനാലാണ് ജലീലിനെ സംരക്ഷിക്കുന്നത്. മന്ത്രിസഭ മുഴുവൻ ടീമായി തട്ടിപ്പിന് ഇറങ്ങിയിരിക്കുന്നുവെന്നും ഷാഫി പരിഹസിച്ചു. അതേസമയം ഇ പി ജയരാജന്റെ ഭാര്യ ക്വറൻറീൻ ലംഘിച്ചു ബാങ്കിൽ പോയെന്ന് ഷാഫി ആരോപിച്ചു.