തിരുവനന്തപുരം: വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളുമായി വനിത കമ്മീഷൻ അംഗം ഡോ.ഷാഹിദാ കമാൽ. ഇലക്ഷൻ കമ്മീഷനും വനിതാ കമ്മീഷൻ അംഗത്വത്തിനായി നൽകിയ ബയോഡേറ്റയിലും നൽകിയിട്ടുള്ളത് വ്യാജ വിദ്യാഭ്യാസ യോഗ്യതയാണെന്ന ആക്ഷേപം ഷാഹിദാ കമാൽ സമ്മതിച്ചു. ഷാഹിദയുടെ വ്യാജഡോക്ടറേറ്റുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ ലോകായുക്തയിൽ നൽകിയ വിശദീകരണത്തിലാണ് വനിതാ കമ്മീഷൻ അംഗത്തിന്റെ വിചിത്രവാദങ്ങൾ.

വട്ടപ്പാറ സ്വദേശി അഖില ഖാനാണ് ഷാഹിദായുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ലോകായുക്തയിൽ പരാതി നൽകിയത്. ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ രേഖകൾ സമർപ്പിച്ചുവെന്നായിരുന്നു ഹർജി. അവരുടെ ഡോക്ടറേറ്റും വ്യാജമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. തുടർന്ന് ലോകായുക്ത ഷാഹിദായ്ക്ക് നോട്ടീസയക്കുകയായിരുന്നു. വ്യാജരേഖകളുടെ പിൻബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെട്ട് സർക്കാരിനെയും ജനങ്ങളെയും ഷാഹിദ കമാൽ പറ്റിക്കുന്നുവെന്ന് ആരോപിച്ച് അഖില ഖാൻ ഡിജിപിക്കും പരാതി നൽകിയിരുന്നു. ബികോം പരീക്ഷ പാസാകാത്ത ഷാഹിദാ കമാലിന് എങ്ങിനെ ഡോക്ടറേറ്റ് കിട്ടിയെന്ന ചോദ്യം ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലും അഖിലാ ഖാൻ ഉന്നയിച്ചിരുന്നു. ഷാഹിദ ബി.കോം പാസ്സായിട്ടില്ലെന്ന് കേരള സർവകലാശാല നൽകിയ വിവരാവകാശ രേഖ ഉയർത്തികാട്ടിയായിരുന്ന അഖിലയുടെ ചോദ്യം

കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയക്ക് നൽകിയ മറുപടിയിൽ പറയുന്നത്. സാമൂഹിക രംഗത്ത് താൻ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് നൽകിയ ഓണറ്റി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദാ കമാലിന്റെ വിശദീകരണം.

2009 ലും 2011ലും തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത വച്ചതിൽ പിഴവുണ്ടായെന്നാണ് ഷാഹിദ പറയുന്നത്. കേരള സർവ്വകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ രേഖ. എന്നാൽ 2016-ൽ അണ്ണാമല സർവ്വകലാശാലയിൽ നിന്നുമാണ് താൻ ഡിഗ്രി നേടിയതെന്നാണ് ഷാഹിദയുടെ വിശദീകരണം.

വിദ്യാഭ്യാസ യോഗ്യത ബികോം എന്നാണ് വനിതാ കമ്മീഷൻ അംഗമാകാൻ 2017 ൽ നൽകിയ ബയോ ഡേറ്റയിൽ ഷാഹിദ നൽകിയിരിക്കുന്നത്. എന്നാൽ പിഎച്ച്ഡി നേടിയതായി 2018 ജൂലൈയിൽ ഷാഹിദ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു. കഴിഞ്ഞ 25ന് എഫ്.ബിയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പബ്ലിക് അഡ്‌മിനിട്രേഷനിൽ പിജിയും കൂടാതെ ഡി ലിറ്റും നേടിയെന്ന് പറയുന്നു. മുന്നു വർഷത്തിനിടെ നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥ അനുസരിച്ച് ഇത് അസാധ്യമാണെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഷാഹിദ കുറ്റം ചെയ്തിട്ടുള്ളതിനാൽ നടപടി വേണമെന്നാണ് ആവശ്യം. പരാതിക്കൊപ്പം ഷാഹിദ ബികോം പാസായിട്ടില്ലെന്ന് കേരള സർവകലാശാലിയിൽ നിന്ന് കിട്ടിയ വിവരാവകാശരേഖ, വനിതാ കമ്മീഷനിൽ സമർപ്പിച്ച ബയോ ഡേറ്റ, തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത സത്യവാങ്മൂലം, വനിതാ കമ്മീഷൻ വെബ്‌സൈറ്റ് സ്‌ക്രീൻ ഷോട്ട് എന്നിവയും ഫേസ് ബുക്ക് വീഡിയോയും പോസ്റ്റും നൽകിയിട്ടുണ്ട്