കൊച്ചി: വീട്ടുകാരുടെയും, ബന്ധുക്കളുടെയും സുഹൃത്തുക്കളായ സിനിമാ പ്രവർത്തകരുടെയും പ്രാർത്ഥനകൾ വിഫലമാക്കി യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അത്യാസന്ന നിലയിലുള്ള അദ്ദേഹത്തെ കോയമ്പത്തൂരിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.

കഴിഞ്ഞ 18ന് പാലക്കാട് അട്ടപ്പാടിയിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് കോയമ്പത്തൂരിൽ കെ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നില ഗുരുതരമായതോടെയാണ് കൊച്ചിയിൽ ആസ്റ്റർ മെഡിസിറ്റിയിൽ വിദഗ്ധ ചികിത്സ നൽകുന്നതിന് ബന്ധുക്കളും സുഹൃത്തുക്കളും തീരുമാനിക്കുകയായിരുന്നു. ഡോക്ടർ ബോബി വർക്കിയാണ് ചികിത്സിച്ചത്. എന്നാൽ രാത്രി വൈകി മരണം സംഭവിക്കുകയായിരുന്നു.

കോയമ്പത്തൂർ പാലക്കാട് മണ്ണുത്തി വഴി ഏറ്റവും കുറഞ്ഞ സമയം കൊണ്ടാണ് ഷാനവാസിനെ കൊച്ചിയിലെത്തിച്ചത്. തുടർന്ന് എത്രയും പെട്ടെന്ന് ഷാനവാസിനെ കൊച്ചിയിലെത്തിക്കാൻ പൊതുജനങ്ങളുടെയും പൊലീസിന്റെയും സേവനം തേടിയിരുന്നു. പല സ്ഥലങ്ങളിലും പൊലീസിനെ വിന്യസിപ്പിച്ചാണ് തിരക്ക് ഒഴിവാക്കി ആംബുലൻസിന് വഴിയൊരുക്കിയത്. എന്നാൽ വഴിമധ്യേ വീണ്ടും ഹൃദയാഘാതം ഉണ്ടായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ഷാനവാസിന്റെ ജീവൻ നിലനിർത്തിയിരുന്നത്.

പുതിയ സിനിമയുടെ എഴുത്തുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലായിരുന്നു ഷാനവാസ് നരണിപ്പുഴ. ഹൃദയാഘാതമുണ്ടായ ഷാനവാസിനെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിൽ എത്തിക്കുന്ന വഴി രക്തസ്രാവമുണ്ടായി. എഡിറ്ററായി സിനിമ രംഗത്ത് എത്തിയ സംവിധായകനാണ് ഷാനവാസ്. പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. നേരത്തെ അദ്ദേഹം അന്തരിച്ചു എന്ന വാർത്ത പ്രചരിച്ചുവെങ്കിലും അത് ശരിയല്ലെന്ന് പറഞ്ഞ് നടനും നിർമ്മാതാവുമായ വിജയ്ബാബു അടക്കമുള്ളവർ പ്രതികരിച്ചിരുന്നു.

മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ 'സൂഫിയും സുജാതയും' വൻ വിജയമായിരുന്നു. എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്. 'കരി'യാണ് ആദ്യ ചിത്രം. ജാതീയത ചർച്ചയായ 'കരി' നിരൂപകർക്കിടയിലും ഏറെ ചർച്ചയായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശി.